പല തരത്തില്‍ ആളുകള്‍ ജയില്‍ ചാടുകയും ജയിലില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടാവും. എന്നാല്‍, നൈജീരിയയില്‍ വളരെ വ്യത്യസ്തമായൊരു സാഹചര്യത്തില്‍ ജയില്‍ ചാടിയത് ഒന്നും രണ്ടും പേരല്ല, മറിച്ച് ജയിലിനുള്ളില്‍ പാര്‍പ്പിച്ചിരുന്ന ഏറെക്കുറെ മുന്നൂറോളം തടവുകാരാണ്.
കഴിഞ്ഞയാഴ്ച ആദ്യമാണ് വടക്കുകിഴക്കന്‍ നൈജീരിയയിലെ മൈദുഗുരിയിലെ ജയിലിന്റെ മതിലുകള്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്. ഇതോടെ, 281 തടവുകാര്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. രക്ഷപ്പെട്ട തടവുകാരില്‍ ഏഴുപേരെ പിന്നീട് സുരക്ഷാ ഏജന്‍സികള്‍ കണ്ടുപിടിച്ച് തിരികെ ജയിലില്‍ തന്നെ എത്തിച്ചു എന്നും നൈജീരിയ കറക്ഷണല്‍ സര്‍വീസസ് വക്താവ് ഉമര്‍ അബൂബക്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.
”വെള്ളപ്പൊക്കത്തില്‍ മീഡിയം സെക്യൂരിറ്റി കസ്റ്റോഡിയല്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള കറക്ഷണല്‍ ഫെസിലിറ്റീസുകളുടെയും നഗരത്തിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളുടെയും മതിലുകള്‍ തകര്‍ന്നു” എന്നും അബൂബക്കര്‍ പറഞ്ഞു. അന്ന് ജയിലില്‍ നിന്നും രക്ഷപ്പെട്ട് തിരികെ എത്തിച്ച ഏഴുപേര്‍ക്ക് പിന്നാലെ ബാക്കിയുള്ളവരെ കൂടി പിടികൂടി തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് അധികൃതര്‍ പറയുന്നത്.
10 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കഴിഞ്ഞയാഴ്ച ആദ്യം ബോര്‍ണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിയില്‍ ഉണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് ഒരു അണക്കെട്ട് കവിഞ്ഞൊഴുകുകയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൃഗശാല നശിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും മുതലകളും പാമ്പുകളും അടക്കം ഒഴുകി മറ്റ് സ്ഥലങ്ങളിലേക്ക് എത്തുകയും ചെയ്തിരുന്നു.
രാജ്യത്തെ എമര്‍ജന്‍സി ഏജന്‍സിയുടെ കണക്കനുസരിച്ച് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുറഞ്ഞത് 30 പേരെങ്കിലും മരിക്കുകയും ഒരു ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ ക്യാമ്പുകളിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
84 1 minute read