BREAKINGKERALA

ശക്തമായ മഴയും കാറ്റും; കോഴിക്കോടിന്റെ മലയോരമേഖലയില്‍ കനത്ത നാശനഷ്ടം; ബാണാസുര സാഗര്‍ അണക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ട്

കല്‍പ്പറ്റ: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന്റെ മലയോരമഖലകളില്‍ വീശിയടിച്ച കാറ്റില്‍ കനത്ത നാശനഷ്ടുണ്ടായിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു. താമരശേരി ചുരത്തില്‍ മരങ്ങള്‍ വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
കൊടുവള്ളി ആവിലോറയില്‍ ട്രാന്‍സ്ഫോര്‍മര്‍ മരം വീണ് നിലംപൊത്തി. തൊട്ടടുത്ത കെട്ടിടത്തിന്റെ ഷീറ്റും പറന്നു വൈദ്യുതി ലൈനില്‍ വീണു.കൊയിലാണ്ടി മേപ്പയൂര്‍ കൊഴുക്കല്ലൂര്‍ പുതുക്കുടിക്കണ്ടി രതീഷിന്റെ വീടിനു മുകളിലേക്കാണ് മരം വീണത്. രതീഷും ഭാര്യയും മകളും അമ്മയും വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ബാലുശ്ശേരി കോക്കല്ലൂരില്‍ വീടിനു മുകളില്‍ തെങ്ങു വീണ് മീത്തലെ ചാലില്‍ കുമാരന്‍ ,ഭാര്യ കാര്‍ത്തി എന്നിവര്‍ക്ക് പരുക്കേറ്റു. കുമാരന് തലക്ക് ഗുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
ഇടുക്കിയില്‍ ഓടുന്ന വാഹനത്തിന് മുകളിലേക്ക് മരംവീണു.ആനച്ചാല്‍ രണ്ടാംമൈലിനിടുത്ത് ചിത്തിരപുരത്താണ് സംഭവം. അടിമാലിയില്‍ നിന്ന് മൂന്നാറിലേക്ക് പോകുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കേറ്റു. മരംമുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Related Articles

Back to top button