BUSINESS

സാമ്പത്തിക വര്‍ഷത്തിന് മികച്ച തുടക്കം; സൗത്ത് ഇന്ത്യന്‍ ബാങ്കിന് 294 കോടി രൂപ അറ്റാദായം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 45 ശതമാനം വാര്‍ഷിക വര്‍ധനയോടെ 294 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 202 കോടി രൂപയായിരുന്നു. 2024 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 490.24 കോടി രൂപയില്‍ നിന്ന് 507.68 കോടി രൂപയായും വര്‍ധിച്ചു. 3.56 ശതമാനമാണ് വളര്‍ച്ച.
മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 5.13 ശതമാനത്തില്‍ നിന്നും 63 പോയിന്റുകള്‍ കുറച്ച് 4.50 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 41 പോയിന്റുകള്‍ കുറച്ച് 1.85 ശതമാനത്തില്‍ നിന്നും 1.44 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. ഓഹരികളിന്മേലുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 11.80 ശതമാനത്തില്‍ നിന്നും 12.90 ശതമാനമായി ഉയര്‍ന്നു. ആസ്തികളിന്മേലുള്ള വരുമാനം 0.73 ശതമാനത്തില്‍ നിന്നും 1.00 ശതമാനമായും വര്‍ധിച്ചു.
അറ്റ പലിശ വരുമാനം 7.18 ശതമാനം വര്‍ധിച്ച് 865.77 കോടി രൂപയിലെത്തി. എഴുതി തള്ളല്‍ ഉള്‍പ്പെടാതെ ഉള്ള നീക്കിയിരിപ്പനുപാതം 65.15 ശതമാനത്തില്‍ നിന്നും 69.05 ശതമാനമായി ഉയര്‍ന്നു. എഴുതി തള്ളല്‍ ഉള്‍പ്പടെയുള്ള നീക്കിയിരിപ്പനുപാതം 76.54 ശതമാനത്തില്‍ നിന്നും 79.22 ശതമാനമായും ഉയര്‍ന്നു.
റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 8.37 ശതമാനം വര്‍ധിച്ച് 99,745 കോടി രൂപയിലെത്തി. പ്രവാസി (എന്‍.ആര്‍.ഐ) നിക്ഷേപം 6.06 ശതമാനം വര്‍ധിച്ച് 30,102 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവില്‍ 28,382 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 6.51 ശതമാനം വര്‍ധിച്ചു. സേവിങ്‌സ് ബാങ്ക് നിക്ഷേപത്തില്‍ 4.87 ശതമാനവും കറന്റ് അക്കൌണ്ട് നിക്ഷേപത്തില്‍ 14.80 ശതമാനവുമാണ് വര്‍ധന

Related Articles

Back to top button