ഫ്ലെജി
ഒരു പകലിലെ അധ്വാനം മുഴുവന്‍ ക്ഷീണിതയാക്കിയിരുന്നുവെന്നാലും,സഹപ്രവര്‍ത്തകയുടെ രണ്ടു കഥകളെങ്കിലും വായിക്കണമെന്നു കരുതിയാണ് രാത്രി ഏറെ വൈകിയിട്ടും വായിക്കാനിരുന്നത്. എന്നാല്‍ ഒറ്റയിരുപ്പിന് കഥകളെല്ലാം വായിച്ചു കഴിഞ്ഞാണ് പുസ്തകം താഴെ വച്ചത്. ഇടയിലെ വിടെയും മതിയാക്കാനോ നിര്‍ത്തിവക്കാനോ തോന്നാ തെ……. ഒട്ടും മടുപ്പിക്കാതെ … പുതുമകള്‍ ചോരാതെ… ആയാസ രഹിതമായി വായിച്ചു തീര്‍ക്കാവുന്ന ഒരു പിടി കഥകള്‍.ഏറ്റവും ഇഷ്ടം തോന്നിയത് ‘മങ്കമ്മാള്‍ സാ ലൈ’ തന്നെ. പുസ്തകത്തിന് അതിനും അനുയോജ്യമായ മറ്റൊരു പേര് ഉണ്ടെന്നു തോന്നുന്നില്ല.പുസ്തകങ്ങളെ സ്നേഹിക്കുന്ന ഓരോ സ്ത്രീയുടെ ഉള്ളിലും ഓരോ കമല യുണ്ട്. നിത്യവും അവള് പൊടി തട്ടി വക്കുന്ന ഒരു സാങ്കല്പിക ലോകമുണ്ട്.കടുത്ത ഏകാന്തതയും അന്തര്‍മുഖത്വവും അവള് സ്വയം വരിക്കുന്നത് ഇത്തരം സാങ്കല്പികതയുടെ ഭ്രമാത്മകത കൊണ്ടു കൂടിയാണ് ..
മനുഷ്യബന്ധങ്ങളില്‍ വളരെ സ്വാഭാവികമായും കാലാനുസൃതമായും വന്നു ചേരേണ്ടുന്ന സ്വാതന്ത്ര്യത്തെ അവസാനത്തെ വാക്ക് എന്ന കഥയില്‍ കഥാകാരി വരച്ചിടുന്നുണ്ട്. തീര്‍ത്തും സംഘര്‍ഷഭരിതമായി മാറിയേക്കാവുന്ന ഒരു കഥാ സന്ദര്‍ഭത്തെ എത്ര നിര്‍മമതയോടു കൂടിയാണ് കഥാപാത്രം കൈകാര്യം ചെയ്യുന്നത്. എല്ലാം അവസാനിച്ചുവെന്ന് തോന്നുന്നിടത്തു നിന്ന് പ്രത്യാശയുടെ പച്ചക്കൊടി നാട്ടികൊണ്ടാണ് കഥ അവസാനിപ്പിക്കുന്നത്.
തീര്‍ത്തും വ്യത്യസ്തമായ കഥാപരിസരവും അവതരണ രീതിയുമാണ് അന്‍വര്‍ ബുര്‍ഹന്‍ ഒരു അപൊളിറ്റിക്കല്‍ കഥയിലേത്. മരണം കാത്തു കിടക്കുന്ന ബുര്‍ഹന്റെ പ്രജ്ഞയിലേക്ക് എത്തിനോക്കുന്ന ജാലക കാഴ്ചകള്‍ എത്ര ഹൃദയ സ്പര്ശിയാണ്. ചമേലിയും ബുര്‍ഹനും പ്രവീണും വായനക്കു ശേഷവും നമ്മുടെ സ്വസ്ഥതക്കു മേല്‍ കലഹിച്ചു കൊണ്ടേയിരിക്കുന്നു.
മീനാക്ഷീ വിജയത്തിലെ മധുര ശത്രുക്കളെ നിഷ്പ്രഭമാക്കുന്നത് കുതിരപ്പുറത്തിരുന്ന് കൈയ്യിലെ വാള് വീശിക്കൊണ്ടല്ല. കുറിക്കു കൊള്ളുന്ന ആക്ഷേപ ഹാസ്യം കൊണ്ടാണ്. വാക്കിനേക്കാള്‍ മൂര്‍ച്ചയേറിയ മറ്റൊരായുധവും ഇല്ലെന്ന് മധുര തിരിച്ചറിയുന്നുണ്ട്. തോക്കു പോലും വാക്കിനു മുന്പില് ഒന്നു മല്ലെന്ന് യുവകവി കണ്ണന് സിദ്ധാര്ത്ഥന് പാടിയത് വെറും പടുപാട്ട് ആയിരുന്നില്ല… ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ,കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്ന മധുര തീര്‍ച്ചയായും വായനക്കാരനില്‍ ഒരു തീപ്പൊരി ശേഷിപ്പിക്കുന്നു.
‘വിസ്മൃതിയില്‍ നിന്ന് എത്തി നോക്കുന്ന നിഴലു കള്‍, നിശബ്ദമാകുന്നവര്’ എന്നീ കഥകളും ഓരോ രീതിയില്‍ മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാണ്.
എങ്കിലും ‘ഗുരുവായൂരില്‍ ഒരു ദര്‍ശനം, കില്‍ഡ് ഇന്‍ റങ്കൂണ്‍, ചീത്തപ്പേര്’ എന്നീ കഥകളിലെല്ലാം ചിരപരിചിതമെങ്കിലും വ്യത്യസ്ഥമായ ഒരു വള്ളുവനാടന്‍ പരിസരത്തിലേക്ക് കഥാകാരി നമ്മെ കൊണ്ടു പോകുന്നുണ്ട്
‘ഇടക്കു നമ്മള്ക്കെഴുന്നേല്ക്കാനും
മൊടുക്കം വന്നു കിടക്കാനും
നമുക്കു ഷ സ്സുകളി വിടെയത്രേ
നമ്മുടെ നല്ലൊരു സന്ധ്യകളും.’
എന്ന് ഇടശ്ശേരി തീര്‍ത്തു പറഞ്ഞതിനെ സ്മൃതി പഥത്തിലേക്ക് കൊണ്ടു വരുന്ന വിധത്തില്‍ ഒരു കാലത്തും അറുത്തു മാറ്റാന്‍ സാധിക്കാത്ത ഗൃഹാതുരതയുടെ നനുത്ത സ്പര്‍ശം ഇവിടെ നമുക്ക് സംവേദ്യമാകുന്നുണ്ട്.
ആദ്യ കഥാസമാഹാരമായ ‘ഒരു അപഥ സഞ്ചാരിണിയുടെ സഞ്ചാര പഥങ്ങളി’ല്‍ , മഴയൊരു നോവായി പെയ്തിറങ്ങുന്നുണ്ട് . പ്രവാസജീവിതത്തില്‍ നിന്നും ഒരു നാള് നാട്ടില്‍ വന്നപ്പോള്‍ , ആ യാത്രയില്‍ കൂട്ടായി മഴയുണ്ടായിരുന്നു ….അമ്മയുടെ ചേതനയറ്റ ശരീരവും. എന്നു പറയുന്നിടത്ത് ‘കണ്ണീരുണങ്ങിപ്പിടിച്ചത് കാണാം. അതു കൊണ്ട് തന്നെ
ഒച്ചപ്പാടുകളും ബഹളങ്ങ ളേതുമില്ലാത്ത ഈ കഥ പറച്ചില് നമുക്ക് ഇഷ്ടപ്പെടാതെ തരമില്ല.മുന്‍ മാതൃക ക ള്‍ തേടിപ്പോകാതെ സ്വയം വഴി വെട്ടിയുണ്ടാക്കി നടന്നു പോകുകയാണ് ഈ കഥാകാരി .ഇവ്വിധം കഥയുടെ അറിയാത്തലങ്ങളില് വായനക്കാരെ കൈ പിടിച്ചു കൊണ്ടെത്തിക്കുന്ന അനിര്‍വചനീയമായ ഒരു അനുഭവമാണ് ‘മങ്കമ്മാള്‍ സാ ലൈ’ വായിച്ചു തീരുമ്പോള്‍ വായനക്കാര്‍ക്ക് ഉണ്ടാകുന്നത് .
പബ്ലിഷര്‍.. സൈകതം ബുക്സ്
(‘മങ്കമ്മാള്‍ സാലൈ’യുടെ രചയ്താവ് സുജയ നമ്പ്യാര്‍)