BREAKING NEWSKERALALATEST

അദ്വാനിക്കും മോദിക്കും ഇനിയും ആശംസനേരും; ജന്മദിനാശംസയുടെ പേരിലുള്ള വിമര്‍ശനത്തിന് തരൂരിന്റെ മറുപടി

തിരുവനന്തപുരം: എല്‍.കെ. അദ്വാനിക്ക് ജന്മദിനാശംസ അറിയിച്ചതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍ എം.പി. മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ് ഗാന്ധിജി പഠിപ്പിച്ചതെന്നും ഇനിയും അദ്വാനിക്കും മോദിക്കും ജന്മദിനാശംസകള്‍ അറിയിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ഗാന്ധിജി പഠിപ്പിച്ച ഒരു നിലപാടുകൊണ്ട് ഞാനിപ്പോള്‍ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയാണ്. ഗാന്ധിജി സത്യത്തില്‍ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്‌നേഹിക്കാനുമാണ്. എന്ത് തന്നെയായാലും അസഹിഷ്ണുത എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.
തന്നെ വായിക്കാത്തവര്‍ക്ക് തന്നെ സംഘി എന്നഭിസംബോധന ചെയ്യാമെന്നും തന്റെ മൂല്യങ്ങള്‍ അവര്‍ക്ക് വേണ്ടി ഒഴിവാക്കാനുദ്ദേശിക്കുന്നില്ലെന്നും ശശി തരൂര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

ശ്രീ എല്‍ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആശംസിച്ചതിന്റെ പേരില്‍ എനിക്ക് ലഭിച്ച വളരെ മോശമായ രീതിയിലുള്ള സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ കാരണം ഞാന്‍ സത്യത്തില്‍ ഒന്ന് പരിഭ്രമിച്ചു പോയി. നമ്മുടെ രാഷ്ട്രീയ രംഗങ്ങളില്‍ നിന്ന് നാഗരികത കൈമോശം വന്നിട്ടുണ്ടോ? ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോള്‍ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയുമാണ് ഗാന്ധിജി സത്യത്തില്‍ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്‌നേഹിക്കാനുമാണ്. അഹിംസ എന്നത് പാപിയോട് പോലും നല്ലത് ചെയ്യാന്‍ പഠിപ്പിക്കുന്ന സ്‌നേഹത്തിന്റെ തികച്ചും പോസിറ്റീവ് ആയ അവസ്ഥയാണ്. ഗാന്ധിജിയുടെ പദങ്ങളായ നന്മയും തിന്മയും സത്യത്തില്‍ ഞാനുപയോഗിക്കാത്തത് ഒരേ വ്യക്തിക്ക് തന്നെ ഇത് രണ്ടിന്റെയും പ്രതിഫലനമുണ്ടാകും എന്നതിനാലാണ്. പക്ഷെ, എന്ത് തന്നെയായാലും അസഹിഷ്ണുത എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.
അത് കൊണ്ട് ഒരു കാര്യം കൃത്യമായി വ്യക്തമാക്കാന്‍ ഞാനുദ്ദേശിക്കുന്നത് ഇനിയും എല്‍ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളില്‍ അവര്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നതാണ്; അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നതാണ്. നാല്പത് വര്ഷങ്ങളായി ഞാനെഴുതുന്നത് ഞാന്‍ എന്താണോ വിശ്വസിക്കുന്നത് അത് തന്നെയാണ്. എന്നെ വായിക്കാത്തവര്‍ക്ക് എന്നെ സംഘി എന്നഭിസംബോധന ചെയ്യാം. എന്റെ മൂല്യങ്ങള്‍ അവര്‍ക്ക് വേണ്ടി ഞാന്‍ ഒഴിവാക്കാനുദ്ദേശിക്കുന്നില്ല.

Related Articles

Back to top button