KERALALATEST

അശ്ലീല യൂട്യൂബറെ കൈയേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ ലോഡ്ജ് മുറിയില്‍ കയറി മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്നുപേര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാഗ്യലക്ഷ്മിയെ കൂടാതെ ദിയസന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

പ്രശ്‌നം സംസാരിച്ച് തീര്‍ക്കാന്‍ എത്തിയ തങ്ങളോട് വിജയ് പി നായര്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. വിജയ് പി നായരുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ആവശ്യം.

സെഷന്‍സ് കോടതി നേരത്തെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നിലപാട് കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ് പൊലീസ്. വിജയ് പി നായരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പൊലീസില്‍ ഏല്‍പ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനില്‍ക്കില്ലെന്നാകും പ്രധാനമായും ഹര്‍ജി വാദിക്കുക.

Related Articles

Back to top button