BREAKING NEWSKERALA

‘ആരോപണത്തില്‍ കഴമ്പില്ല, അച്ഛന്‍ വില്‍പത്രം എഴുതിയത് സ്വന്തം ഇഷ്ടപ്രകാരം’, ഗണേഷിന് പിന്തുണയുമായി ഇളയ സഹോദരി

പത്തനാപുരം: വില്‍പത്ര വിവാദത്തില്‍ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന്‍. വില്‍പത്രം ബാലകൃഷ്ണപിള്ള സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്ന് ബിന്ദു പറഞ്ഞു.
മരണശേഷം അച്ഛനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ വിഷമമമുണ്ട്. പൂര്‍ണ മനസ്സോടെ സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛന്‍ വില്‍പത്രം എഴുതിയത്. ഗണേഷ് ഇതില്‍ ഇടപെട്ടിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് അച്ഛന് ഓര്‍മക്കുറവ് ഉണ്ടായിരുന്നത്. അതിന് മാസങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പത്രം തയ്യാറാക്കിയത്. സഹോദരി ഉഷയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും അവര്‍ ബിന്ദു പ്രതികരിച്ചു.
പിതാവ് ബാലകൃഷ്ണ പിള്ളയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട് ഗണേഷിന്റെ സഹോദരി ഉഷ മോഹന്‍ദാസ് ആണ് പരാതി ഉന്നയിച്ചത്. വില്‍പത്രത്തില്‍ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ല. ഇതില്‍ ഗണേഷ് കുമാറിന്റെ ഇടപെടലുണ്ടെന്നാണ് ഉഷ സംശയിക്കുന്നത്. ഇക്കാര്യം അവര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിരുന്നു.
വില്‍പത്രത്തില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ഗണേഷ് കുമാറിന്റെ പേര് മാത്രം വില്‍പത്രത്തില്‍ കണ്ടതാണ് ഉഷയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് സംശയത്തിന് കാരണം.
ഇക്കാര്യം കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് ഉഷ മോഹന്‍ ദാസ് വിശദീകരിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് ബിയുടെ ഏക എം.എല്‍.എ ആയ ഗണേഷ് കുമാറിനെ സജീവമായി മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. വിവാദങ്ങളെ തുടര്‍ന്നാണ് ഗണേഷ് കുമാറിനെ ആദ്യ ടേം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സൂചന. വിഷയത്തില്‍ ഒത്തുതീര്‍പ്പ് തീരുമാനം ഉണ്ടാകുന്നതിന് മുമ്പ് മന്ത്രിയാക്കിയാല്‍ ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഉള്‍പ്പെടുമെന്ന് കണ്ടാണ് തീരുമാനം.

Related Articles

Back to top button