BREAKING NEWSKERALA

ഇന്ന് രാത്രി നാലു ജില്ലകള്‍ മൂന്ന് ലോക്കിട്ട് പൂട്ടും

തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണില്‍ നിയന്ത്രണങ്ങള്‍ കടുക്കും. ഞായറാഴ്ച അര്‍ധരാത്രി നിലവില്‍വരും. സോണുകളായിത്തിരിച്ച് നിയന്ത്രണചുമതല ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും.
ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയും ക്വാറന്റീന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കുമാത്രമല്ല, അതിന് സഹായം നല്‍കുന്നവര്‍ക്കെതിരേയും കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കര്‍ശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്തൊക്കെ നിയന്ത്രണങ്ങളാണ് വരുത്തുന്നത് എന്നതുസംബന്ധിച്ച് അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ ഉത്തരവിറക്കും. മറ്റ് പത്ത് ജില്ലയില്‍ നിലവിലുള്ള ലോക്ഡൗണ്‍ 23 വരെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴിമാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടി നില്‍ക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, മറ്റ് കോവിഡ് പ്രോട്ടോകോളുകള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകും.
ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് വാര്‍ഡ് സമിതികള്‍ നേതൃത്വംനല്‍കണം. അതില്‍ക്കവിഞ്ഞുള്ള സാമൂഹികപ്രവര്‍ത്തനങ്ങളെല്ലാം ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പരിപൂര്‍ണമായി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണവിതരണത്തിനായി ഹോട്ടലുകള്‍ തുറക്കുന്നതിന് തടസ്സമുണ്ടാകില്ല.
മരുന്നുകട, പെട്രോള്‍പമ്പ് എന്നിവ തുറക്കും. പാസുവാങ്ങി യാത്രചെയ്യാം. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ മുതലായവര്‍ക്കും പാസുവാങ്ങി അടിയന്തരഘട്ടങ്ങളില്‍ യാത്രചെയ്യാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യഞ്ജനക്കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നതാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ട്രിപ്പിള്‍ ലോക്ഡൗണില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പത്തുമുതല്‍ ഒന്നുവരെമാത്രം കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കും. ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവര്‍ക്കുമാത്രമേ യാത്രാനുമതിയുണ്ടാകൂ.

Related Articles

Back to top button