കല്‍പ്പറ്റ: വയനാട് വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി വിശ്വനാഥന് വധശിക്ഷ. വെള്ളമുണ്ട കണ്ടത്തുവയലിലെ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറ കലങ്ങോട്ടുമ്മല്‍ വിശ്വനാഥന് (45) ജില്ല സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 302 ഐ.പി.സി വകുപ്പു പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 302 വകുപ്പു പ്രകാരം 10 ലക്ഷം രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. കല്‍പറ്റ സെഷന്‍സ് കോടതി ജഡ്ജി വി. ഹാരിസാണ് വിധി പറഞ്ഞത്. ഭവന ഭേദനത്തിന് 10 വര്‍ഷം കഠിന തടവും കവര്‍ച്ച ,തെളിവ് നശിപ്പിക്കല്‍ എന്നിവക്ക് ഏഴ് വര്‍ഷം വീതം തടവും ശിക്ഷിച്ചിട്ടുണ്ട്. വിധി കേട്ട വിശ്വനാഥന്‍ യാതൊരു കുലുക്കവുമില്ലാതെയാണ് കോടതി മുറിയില്‍ നിന്നത്.
2018 ജൂലൈ ആറിനാണ് പ്രദേശത്തെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ പരേതനായ വാഴയില്‍ മൊയ്തുവിന്റെ മകന്‍ ഉമ്മര്‍ (27), ഭാര്യ ചെറ്റപ്പാലം കച്ചിന്‍സ് മമ്മൂട്ടിയുടെ മകള്‍ ഫാത്തിമ (19) എന്നിവരെയാണ് അതിദാരുണമായ രീതിയില്‍ കിടപ്പുമുറിയില്‍ കൊലപ്പെടുത്തിയത്. മോഷണശ്രമത്തിനിടയില്‍ പിടിക്കപ്പെട്ടതു കൊണ്ട് കൊല ചെയ്തതാണെന്ന് പ്രതി സമ്മതിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം പൊലീസ് നായ മണം പിടിക്കാതിരിക്കാന്‍ വാതിലിന് സമീപവും പരിസരത്തും മുളക് പൊടി വിതറിയിട്ടാണ് പ്രതി കടന്നുകളഞ്ഞത്. കിടപ്പുമുറിയില്‍ കട്ടിലിന് മുകളിലാണ് രണ്ട് മൃതദേഹവും കാണപ്പെട്ടത്. പിന്‍വാതില്‍ കുത്തിതുറന്ന് അകത്ത് കയറിയ പ്രതി കൃത്യം നടത്തി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച് മുങ്ങുകയായിരുന്നു. ആസൂത്രിതമായി നടത്തിയ കൊലപാതകമായതിനാല്‍ രണ്ടു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിശ്വനാഥന്‍ തൊട്ടില്‍പാലത്ത് പിടിയിലാവുന്നത്.
ആദ്യം കുറ്റം സമ്മതിക്കാതിരുന്ന പ്രതി പിന്നീട് കൊല നടത്തിയ വീടിനു മുന്‍വശത്തെ വയലില്‍ നിന്നും കൊലക്കുപയോഗിച്ച ആയുധങ്ങള്‍ പൊലീസിന് കാണിച്ചു കൊടുത്തു. ഇതോടെ, കേസ് വഴിത്തിരിവിലെത്തുകയായിരുന്നു. 700ലധികം പേരെ പൊലീസ് നിരീക്ഷിച്ച കേസില്‍ അന്വേഷണം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കും നീണ്ടു. തുടക്കത്തില്‍ ഏറെ ദുരൂഹത നിറഞ്ഞ സംഭവത്തില്‍ പ്രതി പിടിയിലാവാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
വളരെ ആസൂത്രിതമായാണ് ഇരട്ട കൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത്? എന്നാണ് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കിയത്. ഇത്?, ക്വട്ടേഷന്‍ സംഘത്തിലേക്ക് സംശയം നീളാനും ഇടയാക്കി. ഉമ്മറിന്റെയും ഭാര്യയുടെയും ഫോണ്‍ കേന്ദ്രീകരിച്ചും അ?ന്വേഷണം നടന്നിരുന്നു. അവസാനം മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നുള്ള സൈബര്‍ അന്വേഷണവും ശാസ്ത്രീയ പരിശോധനകളുമാണ് പ്രതിയെ വലയിലാക്കിയത്.
ഫോണ്‍ കണ്ടെത്താന്‍ കഴിയാഞ്ഞതും ഒരു ഘട്ടത്തില്‍ പൊലീസിനെ വലച്ചു. പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് സംഭവം നടന്ന ദിവസത്തെയും സമയത്തെയും കോളുകളും റോഡിനോട് ചേര്‍ന്ന സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുടെ പരിശോധനയും ഇതര സംസ്ഥാന തൊഴിലാളികളുടെ വിരലടയാളവും പരിശോധിച്ചു. നൂറുകണക്കിനാളുകളെ ചോദ്യം ചെയ്തു. മാനന്തവാടി ഡിവൈ.എസ്?.പിയായിരുന്ന എം.കെ. ദേവസ്യയുടെ നേതൃത്വത്തിലുള്ള 30 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. രണ്ട് സി.ഐമാരും നാല് എസ്.ഐമാരുമുള്‍പ്പെട്ട സംഘം ആറ് ഗ്രൂപ്പായിട്ടാണ് അന്വേഷണം നടത്തിയത്.വിധി കേള്‍ക്കാന്‍ ഉമ്മറിന്റെയും ഫാത്തിമയുടെയും ബന്ധുക്കള്‍ കല്‍പ്പറ്റയിലെ കോടതിയിലെത്തിയിരുന്നു.
38 1 minute read