BREAKING NEWSKERALA

എ.രാജ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതി

തിരുവനന്തപുരംന്മ ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ എ.രാജ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. അപ്പീല്‍ നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നല്‍കി. കിര്‍ത്താഡ്‌സ് രേഖകള്‍ പരിശോധിച്ചശേഷം അപ്പീല്‍ നല്‍കും. മുന്‍പ് ചില കേസുകളില്‍ സുപ്രീംകോടതിയില്‍നിന്ന് അനുകൂല നിലപാട് ഉണ്ടായതിനാല്‍ പ്രതീക്ഷയ്ക്കു വകയുണ്ടെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്.
ദേവികുളത്ത് എംഎല്‍എയായിരുന്ന എസ്.രാജേന്ദ്രനെ മാറ്റിയാണ് കഴിഞ്ഞതവണ എ.രാജയ്ക്ക് അവസരം നല്‍കിയത്. ഇതോടെ സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. 7848 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ ഡി.കുമാറിനെ എ.രാജ പരാജയപ്പെടുത്തിയത്. 2016 ല്‍ 5782 വോട്ടുകള്‍ക്കാണ് എസ്.രാജേന്ദ്രന്‍ കോണ്‍ഗ്രസിലെ എ.കെ.മണിയെ പരാജയപ്പെടുത്തിയത്. 2006 മുതല്‍ ദേവികുളത്തെ പ്രതിനിധീകരിച്ചത് എസ്.രാജേന്ദ്രനാണ്.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിക്കാന്‍ രാജ തെറ്റായ ജാതിരേഖകളാണ് സമര്‍പ്പിച്ചതെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി.കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. രാജയുടെ മാതാപിതാക്കളായ അന്തോണിയും എസ്തറും ക്രിസ്തുമത വിശ്വാസികളാണെന്നും അതേ വിശ്വാസത്തില്‍ത്തന്നെയാണ് രാജയും തുടരുന്നതെന്നും ഹര്‍ജിയില്‍ കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ക്രിസ്തുമത വിശ്വാസി തന്നെയായ ഷൈനിപ്രിയയെ രാജ വിവാഹം ചെയ്തത് ക്രിസ്തുമത ആചാരപ്രകാരണമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജ യോഗ്യനല്ലെന്നു പറഞ്ഞ കോടതി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഡി. കുമാറിന്റെ ആവശ്യം അംഗീകരിച്ചില്ല.

Related Articles

Back to top button