KERALALATEST

കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ സമരം ചെയ്യുന്നവരെ പിണറായുടെ പൊലീസ് തെരുവില്‍ വലിച്ചിഴക്കുന്നുവെന്ന് കൊടിക്കുന്നില്‍

പൊലീസിനെതിരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. കെ-റെയില്‍ വിരുദ്ധ സമരം ചെയ്യുന്ന പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നു. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മര്‍ദിക്കുന്നു. കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ സമരം ചെയ്യുന്നവരെ പിണറായുടെ പൊലീസ് തെരുവില്‍ വലിച്ചിഴക്കുകയാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.

ചങ്ങനാശേരിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി ഡിവൈഎസ്പി കേരളത്തില്‍ അറിയപ്പെടുന്ന അഴിമതിക്കാരനാണ്. അഴിമതി കേസില്‍ ഒന്നിലധികം തവണ നടപടി നേരിട്ടയാളാണ് ശ്രീകുമാര്‍. സിപിഐഎമ്മിന് വേണ്ടി എന്ത് വിടുപണി ചെയ്യാനും മടിയില്ലാത്തയാളാണ് ഡിവൈഎസ്പി. ഇത് തുടര്‍ന്നാല്‍ ചങ്ങനാശേരിയില്‍ നിന്ന് മാന്യമായി പോകാന്‍ കഴിയില്ലെന്നും കൊടിക്കുന്നില്‍ ഓര്‍മ്മിപ്പിച്ചു.

ജനങ്ങളുടെ മേല്‍ കുതിരകയറാന്‍ പൊലീസിനെ അനുവദിക്കില്ല. കാക്കിയും തൊപ്പിയും എക്കാലത്തും ഉണ്ടാകില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. അതേസമയം ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. യുഡിഎഫ്, ബിജെപി നേതാക്കളാണ് സംയുക്ത ഭരണ സമിതിയുടെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. കടകളും ബാങ്കുകളും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു.

Related Articles

Back to top button