കുമരകത്ത് വേമ്പനാട്ടുകായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നാടിനാകെ മാതൃകയായ എൻ.എസ്. രാജപ്പന്റെ പണം തട്ടിയെടുത്തത് വൻ വിവാദമായിരുന്നു. സഹോദരിക്കെതിരെ രാജപ്പൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പണം തട്ടിയ കേസിൽ കുമരകം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കേസ് ഒത്തുതീർപ്പാക്കുന്ന നടപടിയിലേക്ക് പോകുന്നത്.
പണം തട്ടിയത് സഹോദരി വിലാസിനി തന്നെയെന്ന് അന്വേഷണത്തിൽ കുമരകം പോലീസിന് വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് ഇവർ കുടുംബസമേതം ഒളിവിൽ പോയിരുന്നു. ഭർത്താവ് കുട്ടപ്പനും സഹോദരൻ ജയലാലിനും ഒപ്പമാണ് ഇവർ ഒടുവിൽ പോയത്. പോലീസ് പിടിക്കും എന്ന് ഉറപ്പായതോടെയാണ് പണം തിരികെ നൽകി രക്ഷപ്പെടാൻ വിലാസിനിയും കുടുംബവും ശ്രമം നടത്തിയത്. വിലാസിനി അഞ്ചു ലക്ഷത്തിഎണ്ണായിരം രൂപ തിരികെ ബാങ്ക് അക്കൗണ്ടിൽ തന്നെ അടച്ചു. ഇതുസംബന്ധിച്ച രസീതും വിലാസിനി രാജപ്പന് കൈമാറി. ഇതോടെയാണ് ഇനി കേസിൽ മുന്നോട്ടു പോകേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് രാജപ്പൻ എത്തിയത്.പണം തിരികെ ലഭിക്കുക എന്നത് മാത്രമായിരുന്നു ആവശ്യം എന്ന് രാജപ്പൻ വ്യക്തമാക്കി. എന്നാൽ രസീത് തന്നെങ്കിലും ബാങ്കിൽ പോയി ഇത് പരിശോധിക്കാനായിട്ടില്ല. ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇന്ന് ബാങ്ക് അവധി ആണ്. അതിനാൽ നാളെ മാത്രമേ ഇക്കാര്യങ്ങൾ നേരിട്ട് പരിശോധിക്കാൻ ആകുവെന്ന് രാജപ്പൻ പറഞ്ഞു. നേരിട്ട് പരിശോധിച്ച ശേഷം പൊലീസിനോട് പരാതിയുമായി മുന്നോട്ടു പോകാൻ ഇല്ല എന്ന് അറിയിക്കാനാണ് രാജപ്പന്റെ തീരുമാനം.
പണം തട്ടിയെടുത്തിട്ടില്ല എന്നായിരുന്നു സഹോദരി വിലാസിനിയും മകൻ ജയലാലും മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചത്.