BREAKING NEWSKERALA

കോളജ് പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചെന്ന ആരോപണം; വിദ്യാര്‍ഥിക്കെതിരെ ജാമ്യമില്ലാ കേസ്

കാസര്‍ഗോഡ്: ബിരുദ വിദ്യാര്‍ഥിയെ കൊണ്ട് കോളജ് പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാര്‍ഥിക്കെതിരെ കേസ്. കാസര്‍ഗോഡ് ഗവ. കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിക്കെതിരെയാണ് കാസര്‍ഗോഡ് വനിതാ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. മാനഹാനി ഉണ്ടാക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കോളജ് അധികൃതരുടെ പരാതിയിലാണ് കേസ്. വിഷയത്തില്‍ പ്രതികരിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസും പ്രിന്‍സിപ്പലിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാസം 18ന് ആയിരുന്നു സംഭവം. കോളജില്‍നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെക്കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണവുമായി എംഎസ്എഫ് ആണ് രംഗത്തുവന്നത്. കോളജില്‍ നിന്ന് പുറത്താക്കാതിരിക്കണമെങ്കില്‍ കാലുപിടിക്കണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടുവെന്നാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ആരോപിച്ചത്.
എന്നാല്‍ വിദ്യാര്‍ഥി സ്വമേധയ കാലില്‍ വീണാതാണെന്ന് പ്രിന്‍സിപ്പലിന്റെ മറുപടി. അതോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ സര്‍ക്കാര്‍ അനുമതിയോടെ നിയമനടപടി സ്വീകരിക്കാനാണ് പ്രിന്‍സിപ്പലിന്റെ തീരുമാനം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. വിദ്യാര്‍ഥി സ്വമേധയാ കാലില്‍ വന്ന് പിടിക്കുകയായിരുന്നു. സംഭവത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന്റെ ആരോപണങ്ങള്‍ തുകച്ചും അസത്യങ്ങളാണെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. വ്യക്തിപരമായി അപകീര്‍ത്തിപെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പി കെ നവാസിനെതിരെ സര്‍ക്കാര്‍ അനുമതിയോടെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ എംഎസ്എഫ് അവരുടെ കൊടിയും തോരണങ്ങളും കെട്ടിയത് എതിര്‍ത്തിരുന്നു. ഇത് എടുത്തുമാറ്റാന്‍ പറഞ്ഞത് അവര്‍ക്ക് ഇഷ്ടമായില്ല. അതിന്റെ പേരില്‍ എംഎസ്എഫ് നേതാക്കളുടെ ഭാഗത്ത് നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വ്യാജ വീഡിയോ കൂട്ടുപിടിച്ച് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നതെന്ന് പ്രിന്‍സിപ്പല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Articles

Back to top button