Uncategorized

കപ്പൽ ജീവനക്കാരനായ കോട്ടയം സ്വദേശിയെ അറ്റ്ലാന്റിക്ക് സമുദ്രത്തിൽ കാണാതായി

കോട്ടയം: ചരക്ക് കപ്പലിലെ ജീവനക്കാരനായ കോട്ടയം സ്വദേശിയെ അറ്റ്ലാന്റിക്  സമുദ്രത്തിൽ കാണാതായി.
ജസ്റ്റിൻ കുരുവിളയെന്ന കോട്ടയം കുറിച്ചി സ്വദേശിയെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കിടെ കാണാതായത്. സ്ട്രീം അറ്റ്‌ലാൻഡിക് എന്ന കപ്പലിലെ അസിസ്റ്റന്‍റ് കുക്കായിരുന്നു ജസ്റ്റിൻ. കഴിഞ്ഞ ഒമ്പതാം തീയതി ജസ്റ്റിനെ കാണാതായെന്നാണ് കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചത്.

എന്നാൽ ശനിയാഴ്ച ജസ്റ്റിൻ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ജസ്റ്റിൻ പറഞ്ഞിരുന്നുവെന്നും കുടുംബം വിശദീകരിക്കുന്നു. സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്.

നാലു വർഷം മുൻപാണ് ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിൻ സ്ട്രീം അറ്റ്‌ലാൻഡിക്ക് എന്ന കപ്പലിൽ അസിസ്റ്റന്റ് കുക്കായി ജോലിയ്ക്കു പ്രവേശിച്ചത്. കഴിഞ്ഞ 31 നാണ് സ്ട്രീം അറ്റ്‌ലാൻഡിക്ക് സൗത്ത് ആഫ്രിക്കയിലെ തീരത്തു നിന്നും യാത്ര പുറപ്പെട്ടത്. കപ്പൽ, ഫെബ്രുവരി 23 നാണ് അമേരിക്കൻ തീരത്ത് എത്തിച്ചേരുക. ഈ യാത്രയ്ക്കിടയിൽ ജസ്റ്റിനെ കാണാതായെന്നാണ് ബന്ധുക്കളെ ബുധനാഴ്ച രാവിലെ കപ്പൽ അധികൃതർ അറിയിച്ചത്. ജസ്റ്റിൻ്റെ സഹോദരനെ ആദ്യം ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഇതിനു പിന്നാലെ ഉച്ചയോടെ ഇ മെയിലും ലഭിച്ചു.

ബന്ധുക്കൾ ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖിനെ ബന്ധപ്പെടുകയായിരുന്നു. വൈശാഖ് ആദ്യം കൊടിക്കുന്നിൽ സുരേഷ് എംപിയെയും, ശശി തരൂർ എംപിയെയും ബന്ധപ്പെട്ടു. ഇതിനു ശേഷം വൈശാഖിൻ്റെ നിർദേശാനുസരണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎയ്ക്കു നിവേദനം നൽകി. വിഷയത്തിൽ കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി ബന്ധപ്പെടാമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പും നൽകി. ഇതിനിടെ, അഡ്വ. ജോബ് മൈക്കിൾ എംഎൽഎയും സ്ഥലത്ത് എത്തി ബന്ധുക്കൾക്ക് ആശ്വാസം ഏകുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് ജസ്റ്റിൻ അവസാനമായി ബന്ധുക്കളെ വിളിച്ചത്. പിന്നീട്, തിങ്കളാഴ്ചയും ചൊവ്വാഴയും ജസ്റ്റിനെപ്പറ്റി വിവരമുണ്ടായിരുന്നില്ല. ബുധനാഴ്ച പുലർച്ചെ ഏഴു മണിയോടെയാണ് ജസ്റ്റിനെ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. ജസ്റ്റിന്റെ തിരോധാനം സംബന്ധിച്ചു കൃത്യമായ വിവരം ലഭിക്കാൻ സംസ്ഥാന സർക്കാർ അടക്കം ഇടപെടണമെന്നാണ് ഇപ്പോൾ ആവശ്യം ഉയർന്നിരിക്കുന്നത്.

Related Articles

Back to top button