BREAKING NEWSKERALALATEST

‘ചെവിക്കുറ്റിക്കടിക്കണം ചൂരലിനടിക്കണം’: ഫോണ്‍ കോള്‍ വിവാദമായപ്പോള്‍ വിശദീകരണവുമായി മുകേഷ്

കൊല്ലം : സ്വന്തം എം.എല്‍.എ. ആരെന്നറിയാത്ത നീ എന്റെ മുന്നിലുണ്ടെങ്കില്‍ ചൂരല്‍വെച്ച് അടിച്ചേനേ…
ഫോണ്‍ ചെയ്ത വിദ്യാര്‍ഥിയോട് നടനും കൊല്ലം എം.എല്‍.എ.യുമായ എം.മുകേഷ് കയര്‍ത്തുസംസാരിച്ച ശബ്ദരേഖ വൈറലായി. പാലക്കാട് സ്വദേശിയെന്നു പരിചയപ്പെടുത്തിയ വിദ്യാര്‍ഥിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. കുട്ടിക്ക് ഫോണ്‍ നമ്പര്‍ കൊടുത്ത കൂട്ടുകാരന്റെ ചെവിക്കുറ്റിക്ക് അടിക്കണമെന്നും മുകേഷ് പറയുന്നുണ്ട്. ആസൂത്രിത രാഷ്ട്രീയ നീക്കമാണിതിനു പിന്നിലെന്നും ഇതേപ്പറ്റി പോലീസില്‍ പരാതി നല്‍കുമെന്നും മുകേഷ് പ്രതികരിച്ചു.
അത്യാവശ്യകാര്യം പറയാനാണെന്നു വിദ്യാര്‍ഥി പറയുമ്പോള്‍ യോഗത്തിലാണെന്നും എന്തിനാണ് തുടര്‍ച്ചയായി വിളിക്കുന്നതെന്നും ചോദിച്ചതിനുപിന്നാലെയാണ് മുകേഷ് പൊട്ടിത്തെറിച്ചത്.
പാലക്കാട്ടുനിന്ന് കൊല്ലം എം.എല്‍.എ.യെ ഫോണില്‍ വിളിക്കേണ്ട ആവശ്യമില്ലെന്നു വ്യക്തമാക്കിയ മുകേഷ് പാലക്കാട് എം.എല്‍.എ.എന്നൊരാള്‍ ജീവനോടെ ഇല്ലേയെന്നും ചോദിക്കുന്നുണ്ട്. കൂട്ടുകാരനാണ് നമ്പര്‍ നല്‍കിയതെന്നു പറഞ്ഞതോടെ ‘അവനെ ചെവിക്കുറ്റി നോക്കി അടിക്കണം. വേറൊരു രാജ്യത്തെ എം.എല്‍.എ.യുടെ നമ്പര്‍ തന്നിട്ട് എന്താ അവന്‍ പറഞ്ഞത്. സ്വന്തം എം.എല്‍.എ.യെ വിളിച്ചിട്ട് അവര്‍ എന്തുപറയുന്നു എന്നു നോക്കിയിട്ടേ എന്നെ വിളിക്കാവൂ. സ്വന്തം എം.എല്‍.എ.യെ വെറും ബഫൂണാക്കിയിട്ട് വേറേ നാട്ടിലെ എം.എല്‍.എ.യെ വിളിക്കുന്നത് തെറ്റല്ലേ’ എന്നും ശബ്ദരേഖയില്‍ ചോദിക്കുന്നുണ്ട്. ഒറ്റപ്പാലമാണ് സ്ഥലമെന്നുപറയുന്ന കുട്ടി അവിടത്തെ എം.എല്‍.എ. ആരാണെന്നറിയില്ലെന്നു പറഞ്ഞപ്പോഴാണ് ചൂരല്‍വെച്ച് അടിച്ചേനേ എന്നു പറയുന്നത്.
ആദ്യത്തെ തവണ കോള്‍ വന്നപ്പോള്‍ താനൊരു സൂം മീറ്റിങ്ങിലായിരുന്നെന്ന് മുകേഷ് പറഞ്ഞു. തിരിച്ചുവിളിക്കാമെന്നു പറഞ്ഞിരുന്നു. ആറാമത്തെ തവണ വിളി വന്നപ്പോള്‍ സൂം മീറ്റിങ് കട്ടായി. പത്താംക്ലാസില്‍ പഠിക്കുന്ന ഒരുകുട്ടി സ്വന്തം മണ്ഡലത്തിലെ എം.എല്‍.എ.യെ അറിഞ്ഞിരിക്കണമെന്നാണ് പറഞ്ഞത്.
തന്നെ വിളിച്ചയാള്‍ നിഷ്‌കളങ്കനാണെങ്കില്‍ എന്തിന് കോള്‍ റെക്കോഡ് ചെയ്യണം? ആറുതവണ എന്തിനു വിളിച്ചു. അതിനുമുന്‍പ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുന്‍പും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോണ്‍ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്. പ്രകോപിപ്പിക്കാനാണ് ശ്രമം.
എനിക്കും മക്കളുണ്ട്. ചൂരല്‍വെച്ച് അടിക്കണമെന്നു പറഞ്ഞത് സ്‌നേഹശാസനയായാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെങ്കിലും നിയമത്തിനുമുന്നില്‍ കൊണ്ടുവരും. കുട്ടിക്ക് വിഷമമായിട്ടുണ്ടെങ്കില്‍ തനിക്ക് അതിലും വിഷമമുണ്ടെന്നും മുകേഷ് പറഞ്ഞു.

Related Articles

Back to top button