BREAKING NEWSLATESTNATIONALTOP STORY

ജനറല്‍ കൗണ്‍സില്‍ യോഗത്തിന് അനുമതി; ഒപിഎസ്- ഇപിഎസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി, ഒരാള്‍ക്ക് കുത്തേറ്റു

ജനറല്‍ കൗണ്‍സില്‍ യോഗം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. ഒപിഎസ്- ഇപിഎസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ജനറല്‍ കൗണ്‍സില്‍ യോഗം തടയണമെന്ന ഒപിഎസ് വിഭാഗത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇ പളനിസ്വാമി വിളിച്ചുചേര്‍ത്ത യോഗം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഒ പനീര്‍ ശെല്‍വം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഇരുവിഭാഗങ്ങളും തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് എഐഎഡിഎംകെ ആസ്ഥാനത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. യോഗത്തില്‍ പങ്കെടുക്കാനായി നൂറ് കണക്കിനാളുകളാണ് എഐഎഡിഎംകെ ആസ്ഥാനത്ത് എത്തിയത്. ഒ പനീര്‍ശെല്‍വത്തിന്റെ കാര്‍ ഇപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു. ഇപിഎസ് വിഭാഗത്തിന്റെ പോസ്റ്ററുകള്‍ ഒ പനീര്‍ശെല്‍വത്തിന്റെ അനുയായികള്‍ നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി.

ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ കോ-ഓര്‍ഡിനേറ്റര്‍ ഒ പനീര്‍സെല്‍വം, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എടപ്പാടി പളനിസ്വാമി എന്നിവരുള്‍പ്പെട്ട ഇരട്ട നേതൃത്വമാണുള്ളത്. ഇതില്‍ മാറ്റംവരുത്താനാണ് എടപ്പാടി വിഭാഗം ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ തീരുമാനിച്ചത്. ഇന്ന് ജനറല്‍ കൗണ്‍സില്‍ യോഗം നടക്കുന്നതോടെ വന്‍ ഭൂരിപക്ഷത്തോടെ എടപ്പാടി ജനറല്‍ സെക്രട്ടറിയാകും.

Related Articles

Back to top button