BREAKING NEWSKERALA

ടൗട്ടേ കേരളതീരം വിട്ടു ഗുജറാത്തിലേക്ക്; കേരളത്തില്‍ 17 വരെ കനത്ത മഴ

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറി. മേയ് 17 വൈകുന്നേരം ഗുജറാത്ത് തീരത്ത് എത്തി 18 ന് അതി രാവിലെ മണിക്കൂറില്‍ പരമാവധി 175 കിമീ വേഗതയില്‍ ഗുജറാത്തിലെ പോര്‍ബന്തറിനും മഹാഹുവാക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്തിനും ദിയു തീരത്തിനും മുന്നറിയിപ്പ് നല്‍കി.
ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് നിലനില്‍ക്കുന്നതിനാല്‍ തിങ്കളാഴ്ചവരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും 40 കിമീവരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിതീവ്രമഴയും ശക്തമായ കാറ്റും കാരണം കേരളത്തില്‍ കനത്ത നാശ നഷ്ടങ്ങളുണ്ടായി. എറണാകുളം, കോഴിക്കോട് ജില്ലകളിലായി രണ്ടുപേര്‍ മുങ്ങിമരിച്ചു. രണ്ടുദിവസങ്ങളില്‍ കേരളത്തില്‍ ശരാശരി 145.5 മില്ലിമീറ്റര്‍ മഴ കിട്ടി. കൊച്ചി, പീരുമേട് സ്റ്റേഷനുകളില്‍ 200 മില്ലിമീറ്ററിന് മുകളിലാണ് 24 മണിക്കൂറില്‍ പെയ്തത്.
മണിമലയാറിലും അച്ചന്‍കോവിലാറിലും പ്രളയഭീതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. വലിയ അണക്കെട്ടുകളില്‍ വലിയ അളവില്‍ വെള്ളം ശേഖരിച്ചിട്ടില്ലാത്തതിനാല്‍ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button