നടിയെ അക്രമിച്ച കേസിൽ കോടതി രേഖകൾ ചോർന്നതിൽ തെളിവ് ഹാജരാക്കണമെന്ന് വിചാരണ കോടതി. ദിലീപിന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി. തെളിവ് നൽകാതെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
കോടതിയുടെ നടപടിക്രമങ്ങൾ സൂചിപ്പികകുന്ന പ്രിസൈഡിംഗ് ഓഫിസറുടെ ഒപ്പുൾപ്പെടെയുള്ള രേഖകൾ ചോർന്നുവെന്നാണ്
അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബൈജു പൗലോസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് പ്രതിയായ ദിലീപിന്റെ ഫോണിൽ നിന്ന് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ബൈജു പൗലോസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നും ബൈജ പൗലോസ് പറഞ്ഞു.
എന്നാൽ രേഖകൾ പുറത്ത് പോയതിന് തെളിവുകൾ ഹാജരാക്കാൻ കോടതി വ്യക്തമാക്കി. തുടർന്ന് കോടതിക്ക് മുൻപാതെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ്. കേസിൽ അതീവ നിർണായകമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.
അതിനിടെ, നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരിയുടെ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. ഇരുവരേയും അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ക്രൈംബ്രാഞ്ച് എസ്പി സോജൻ, ഡിവൈഎസ്പി ബൈജു പൗലോസ്, എഡിജിപി എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ നടക്കുക. അനൂപും സുരാജും അസൗകര്യം അറിയിച്ചതിനാലാണ് ചോദ്യം ചെയ്യൽ നീണ്ടുപോകുന്നത്.