BREAKING NEWSKERALA

നരബലി: ചികിത്സയ്‌ക്കെത്തിയ ചലച്ചിത്ര പ്രവര്‍ത്തകരുടെയും മൊഴിയെടുക്കും

കൊച്ചി: ഇരട്ട നരബലിക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ ദുരൂഹ പ്രവര്‍ത്തനങ്ങള്‍ക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരാളുടെ രീതിയിലല്ല ഷാഫി സമൂഹമാധ്യമങ്ങളിലൂടെ ഇടപെട്ടിരുന്നത്. ഇലന്തൂര്‍ ദമ്പതികളെ നരബലി നടത്താന്‍ പ്രേരിപ്പിച്ചതും ആഭിചാരക്രിയകളിലേക്കു നയിച്ചതും സമൂഹമാധ്യമങ്ങളിലൂടെയാണ്. ഇതില്‍ ഷാഫിക്കു മറ്റാരുടെയെങ്കലും സഹായം ലഭിച്ചിരുന്നോയെന്നു കണ്ടെത്തണമെന്നു പൊലീസ് ഇന്നലെ കോടതിയില്‍ വ്യക്തമാക്കി.
പത്തനംതിട്ടയ്ക്കു പുറമേ കോട്ടയം, കൊച്ചി, മലയാറ്റൂര്‍ പ്രദേശങ്ങളിലും സമീപകാലത്തു ഷാഫിയുടെ സംശയകരമായ സാന്നിധ്യം വ്യക്തമായിട്ടുണ്ട്. നരബലിക്കു മുന്‍പുള്ള മാസങ്ങളില്‍ കേരളമാകെ സഞ്ചരിച്ച ഷാഫി സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നു പലരെയും ഇലന്തൂരിലേക്കു കൂട്ടിക്കൊണ്ടു വന്നിട്ടുണ്ട്. ഇവരെ കണ്ടെത്തി മൊഴിയെടുക്കണം.
ഭഗവല്‍ സിങ്, ലൈല എന്നിവരുടെ വീട്ടില്‍ ആയുര്‍വേദ ചികിത്സയ്ക്കു വേണ്ടി സമീപകാലത്ത് തങ്ങിയിട്ടുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മൊഴിയും ശേഖരിക്കണം കേരളത്തിന്റെ പലഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സ്ത്രീകളെ കാണാതായ കേസുകളുമായി നരബലിക്കേസിലെ പ്രതികള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിക്കണം – പൊലീസ് വ്യക്തമാക്കി.
പൊലീസിന്റെ വാദം അംഗീകരിച്ച മജിസ്‌ട്രേട്ട് കോടതി പ്രതികളെ 24 വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ നല്‍കി. 3 ദിവസം കൂടുമ്പോള്‍ വൈദ്യപരിശോധനയ്ക്കു ഹാജരാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറണം. പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു ശേഷം കൊച്ചി പൊലീസ് ക്ലബില്‍ എത്തിച്ചു. വൈകുന്നേരത്തോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

Related Articles

Back to top button