BREAKING NEWSWORLD

പാകിസ്താനില്‍ നിര്‍ണായക ദിനം; സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടേക്കും

ഇസ്ലാമാബാദ്: പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ന് സുപ്രീം കോടതി എന്ത് തീരുമാനം എടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് എതിരായ പ്രതിപക്ഷത്തിന്റെ ഹര്‍ജിയില്‍ ഇന്നലെ ഇടക്കാല ഉത്തരവിന് സുപ്രീംകോടതി തയാറായിരുന്നില്ല. ഇന്നും വാദം തുടരും. ഇതിന് ശേഷം ഉത്തരവ് ഉണ്ടാകുമോയെന്നാണ് അറിയാനുള്ളത്. അതിനിടെ കെയര്‍ ടെക്കര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിന്റെ പേര് ഇമ്രാന്‍ ഖാന്‍ നിര്‍ദ്ദേശിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു ഇമ്രാന്‍ ഗുല്‍സാറിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഇമ്രാന്‍ ഖാനാണ് കെയര്‍ ടേക്കര്‍ പ്രധാനമന്ത്രി.
അതേസമയം പാകിസ്താനിലെ ഭരണ പ്രതിസന്ധിയില്‍ സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെട്ട ബെഞ്ച് വാദം കേള്‍ക്കണമെന്നായിരുന്നു ഇന്നലെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആണ് വാദം കേട്ടത്. പ്രതിപക്ഷം കോടതിയില്‍ ഉന്നയിച്ചത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്. ഇമ്രാന്‍ ഖാനെതിരെ ദേശീയ അസംബ്ലിയില്‍ അവിശ്വാസം പ്രമേയം അവതരിപ്പിക്കുന്നത് തടയാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല. അവിശ്വാസ പ്രമേയം തടയാന്‍ സ്പീക്കര്‍ ഭരണഘടനാ വളച്ചൊടിച്ചു. മൂന്ന്, അവിശ്വാസം പരിഗണനയില്‍ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ കഴിയില്ല.
മൂന്നു വാദങ്ങളെയും ഇമ്രാന്‍ ഖാന്റെ അഭിഭാഷകര്‍ ഭരണഘടന ഉദ്ധരിച്ചു തന്നെ എതിര്‍ത്തു. പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യവും കോടതി അംഗീകരിച്ചില്ല. എല്ലാ കാര്യങ്ങളിലും വിശദമായ വാദം കേട്ട് ഭരണഘടനാപരമായി വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്ദിയാല്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12ന് സുപ്രീം കോടതിയില്‍ വാദം തുടരും.
അതേസമയം രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സൈന്യത്തിന് ഒന്നും ചെയ്യാനില്ലെന്ന് സൈനിക വക്താവ് ബാബര്‍ ഇഫ്തികാര്‍ പ്രതികരിച്ചു. അധികാരത്തില്‍ ഇടപെടില്ലെന്ന് പുറമേയ്ക്ക് പറയുമ്പോഴും രാജ്യത്തെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് പാക് സൈന്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിയാലോചനകള്‍ തുടരുകയാണ്. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന വിമര്‍ശനം ഇന്നലെ പ്രധാന പാക് പത്രങ്ങള്‍ എല്ലാം ഉന്നയിച്ചിരുന്നു. ഏകാധിപതിയുടെ ഭാവത്തിലേക്ക് മാറിയ ഇമ്രാന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ പറഞ്ഞു. പാക് ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതീകാത്മക അവിശ്വാസം പാസാക്കിയിരുന്നു. അതേസമയം തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ പലയിടത്തും ഇമ്രാന്‍ ഖാന് അനുകൂലമായ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരുന്നു.

Related Articles

Back to top button