BREAKING NEWSKERALA

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി കിട്ടിയത് യാദൃശ്ചികം, അവര്‍ക്കും ജീവിക്കാന്‍ അവകാശമില്ലേ: ജില്ലാപഞ്ചായത്ത്

കാസര്‍കോട്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ശുചീകരണത്തൊഴിലാളികളായി താത്കാലിക നിയമനം നല്‍കിയതില്‍ അസ്വാഭാവികത ഇല്ലെന്ന് ജില്ലാ പഞ്ചായത്ത്. നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ല. ആര്‍.എം.ഒ അടക്കമുള്ള ആശുപത്രി അധികൃതരാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. നിയമനം ലഭിച്ച നാല് പേരില്‍ മൂന്ന് പേര്‍ പെരിയ കൊലപാതക കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളുടെ ഭാര്യമാരായത് യാദൃശ്ചികം മാത്രമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി കൃഷ്ണന്‍ പറഞ്ഞു.
‘ആശുപത്രി അധികൃതര്‍ തയ്യാറാക്കിയ ലിസ്റ്റ് ഞങ്ങളുടെ മുമ്പിലേക്ക് വരുന്നു. ഇവര്‍ പ്രതികളുടെ ഭാര്യമാരാണോയെന്നൊന്നും ഞങ്ങള്‍ പരിശോധിച്ചില്ല. അവരുടെ ലിസ്റ്റ് അംഗീകരിച്ചുകൊടുക്കുക മാത്രമാണ് ജില്ലാ പഞ്ചായത്ത് ചെയ്യുന്നത്. ആരാണ് എന്താണെന്നൊന്നും നമ്മളും ആശുപത്രി അധികൃതരും അന്വേഷിച്ചിട്ടില്ല. യാദൃശ്ചികം മാത്രമാണ്. പറഞ്ഞാല്‍ വിശ്വാസംവരില്ല. അവര്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലേ, അവര്‍ മനുഷ്യന്‍മാരല്ലേ. ഏറ്റവും താഴെ തട്ടിലുള്ള പോസ്റ്റില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ കേസിലെ പ്രതികളായി എന്നതുകൊണ്ട് ജോലി ചെയ്യാന്‍ പാടില്ലെന്നുണ്ടോ. എന്തിനാണ് വിവാദങ്ങളുടെ പിന്നാലെ മാത്രം പോകുന്നത്. മനുഷ്യത്വപരമായി ആ പ്രശ്‌നം കാണണം’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അവരെ താത്കാലികമായിട്ടാണ് നിയമിച്ചിട്ടുള്ളത്. പാര്‍ട്ടി വിചാരിച്ചാലും സര്‍ക്കാര്‍ വിചാരിച്ചാലും സ്ഥിര നിയമനം നല്‍കാന്‍ കഴിയും. ആ രീതിയിലൊന്നും ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
പെരിയ കേസിലെ ഒന്നാംപ്രതി പീതാംബരന്റെ ഭാര്യ പി. മഞ്ജുഷ, രണ്ടാംപ്രതി സജി സി. ജോര്‍ജിന്റെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാംപ്രതി കെ.എം. സുരേഷിന്റെ ഭാര്യ എസ്. ബേബി എന്നിവര്‍ക്കാണ് ആറുമാസത്തേക്ക് നിയമനം നല്‍കിയത്. ജില്ലാ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി.) നേരിട്ട് അഭിമുഖം നടത്തിയാണ് നിയമനം നല്‍കിയത്. ഇവരുള്‍പ്പെടെ നാലുപേരെയാണ് നിയമിച്ചത്. 450 അപേക്ഷകര്‍ക്ക് നടത്തിയ അഭിമുഖത്തില്‍ നൂറുപേരുടെ പട്ടിക തയ്യാറാക്കി. മഞ്ജുഷയ്ക്ക് 78ഉം ചിഞ്ചു, ബേബി എന്നിവര്‍ക്ക് 77 വീതവും മാര്‍ക്ക് ലഭിച്ചു. ആദ്യ മൂന്ന് റാങ്കുകാര്‍ ഇവര്‍തന്നെയാണ് എന്നതാണ് അസ്വാഭാവികതയ്ക്ക് ഇടയാക്കിയത്.
അതേ സമയം നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിക്ഷ നേതാവ് വി.ഡി.സതീശനടക്കുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം വേണം തദ്ദേശസ്വയം ഭരണവകുപ്പ് ഇടപ്പെട്ട് നിയമനം റദ്ദാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കൃപേഷിന്റെയും ശരത് ലാലിന്റെയും സഹോദരിമാര്‍ വിദ്യാഭ്യാസം കഴിഞ്ഞ് ജോലി ഇല്ലാതെ നില്‍ക്കുമ്പോള്‍, അവരുടെ കൊലപാതകികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയത് വഴി കൊലപാതകം തങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് സിപിഎം അസന്നിഗ്ധമായി പ്രഖ്യാപിക്കുകയാണെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഇത് അധാര്‍മികമാണ്, അംഗീകരിക്കാന്‍ കഴിയില്ല. ഇന്നലെ വരെ ഇതൊരു രാഷ്ട്രീയ കൊലപാതകം അല്ലെന്നും കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും പറഞ്ഞിരുന്ന സിപിഎം ഇപ്പോള്‍ തങ്ങളാണ് അതിന്റെ പിന്നില്‍ എന്ന് പരസ്യമായി സമ്മതിക്കുകയാണ്. സിപിഎമ്മിന്റെ കാപട്യം ജനങ്ങള്‍ക്ക് മനസ്സിലായിരിക്കുന്നു .അടിയന്തരമായി ജില്ലാ പഞ്ചായത്ത് ഇവരെ പിരിച്ചുവിടാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button