പേവിഷബാധ ‘ നോട്ടിഫൈഡ് ഡിസീസ് ‘ ആയി പ്രഖ്യാപിച്ച് കേരളം വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ പേവിഷബാധ പഠന സമിതി വിദഗ്ധന്‍ ഡോ എം.കെ. സുധര്‍ശന്‍. ക്ഷയരോഗം പോലെ ഗുരുതര രോഗമായി പ്രഖ്യാപിച്ചാല്‍ മാത്രമേ കൃത്യമായ ചികിത്സയും പരിഹാരവും നടപ്പാക്കാനാകൂ. ഇതിനായുള്ള കേന്ദ്ര നിര്‍ദേശം കേരളം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ആന്ധ്ര, മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങള്‍ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞുവെന്നും ഇന്ത്യയിലെ പേവിഷബാധ പ്രതിരോധ സമിതി അധ്യക്ഷന്‍ കൂടിയായ ഡോ സുധർശൻ പറഞ്ഞു.
40 മുതൽ 60 ശതമാനം വരെ നായ്ക്കളിലെങ്കിലും വാക്സിനേഷൻ എത്തിയാലാണ് തെരുവുനായ്ക്കളിലെ പേവിഷബാധക്ക് എതിരായ വാക്സിൻ പ്രതിരോധം ഫലപ്രദമാവുകയെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മെഗാ പദ്ധതി തുടങ്ങാനിരിക്കുമ്പോൾ ഈ ലക്ഷ്യത്തിലേക്കെത്തുന്നത് കണക്കാക്കാൻ കൃത്യമായ അടിസ്ഥാന കണക്കില്ലെന്നതാണ് വസ്തുത. നായ്ക്കളെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ കൈയിലുള്ള കണക്ക് 2019ലേതാണ്. അതുപ്രകാരം 8ലക്ഷം വളർത്തു നായ്ക്കളും, 3 ലക്ഷം തെരുവുനായ്ക്കളുമെന്നാണ്. എന്നാൽ തെരുവുനായ്ക്കളുടെ യഥാർഥ കണക്ക് എത്രയോ കൂടുതലാകാമെന്ന് വിദഗ്ദർ ഒന്നടങ്കം പറയുന്നു.
കഴിഞ്ഞ വർഷം ആളുകളെ നായ കടിച്ച എണ്ണം മാത്രം 234000 ആണ്. ഈ വർഷം ജൂൺ വരെ ഉള്ള കണക്കിൽ മാത്രം നായ കടിയേറ്റ കേസുകൾ 1,84,000 ആയി. ഏതായാലും സുരക്ഷ ഉറപ്പാക്കാൻ എത്രയും വേഗം നായ്ക്കളിലെ വാക്സിനേഷൻ തന്നെ പ്രധാന ആയുധമെന്ന് വിദ്ഗദർ ചൂണ്ടിക്കാട്ടുന്നു.