BOLLYWOODENTERTAINMENT

ഭാര്യയുടെ അക്കൗണ്ടില്‍നിന്ന് ഒരു കോടി അടിച്ചുമാറ്റിയ നടനെതിരെ കേസ്

മുംബൈ: അക്കൗണ്ടില്‍നിന്നു ഒരു കോടി തട്ടിയെടുത്തെന്ന ഭാര്യയുടെ പരാതിയില്‍ ബോളിവുഡ്/ടെലിവിഷന്‍ താരം കരണ്‍ മെഹ്‌റയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തന്റെ അറിവോടു കൂടിയല്ലാതെ അക്കൗണ്ടില്‍നിന്ന് ഒരു കോടി രൂപ പിന്‍വലിച്ചെന്നു കാട്ടി കരണിന്റെ ഭാര്യ നിഷ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കപ്പെട്ടതായി ബോധ്യമായതോടെയാണ് ഇവര്‍ പരാതി നല്‍കിയത്. കരണിന്റെ രണ്ടു കുടുംബാംഗങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഭാര്യയെ മര്‍ദിച്ചെന്ന പരാതിയില്‍ കഴിഞ്ഞ മേയ് 31നു കരണിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസില്‍ പിന്നീടു ജാമ്യം ലഭിച്ചു. 8 വര്‍ഷം മുന്‍പായിരുന്നു കരണിന്റെയും നിഷയുടെയും വിവാഹം. ഇവര്‍ക്കു 4 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.
ദമ്പതികള്‍ തമ്മില്‍ അസ്വാരസ്യമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു. ഭാര്യയുടെ സ്വഭാവത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഒരു ഘട്ടത്തില്‍ തനിക്കു ആത്മഹത്യാ പ്രവണത പോലും ഉണ്ടായിരുന്നതായും കരണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
‘ദേഷ്യം വരുമ്പോള്‍ അവള്‍ ഫോണ്‍ വലിച്ചെറിയും, കയ്യില്‍ കിട്ടുന്നതൊക്കെ തല്ലി പൊട്ടിക്കും, കുറച്ചു കാലം കഴിയുമ്പോള്‍ ഇതൊക്കെ മാറുമെന്നാണു ഞാന്‍ കരുതിയത്. പക്ഷേ മാറ്റം ഒന്നുമുണ്ടായില്ല. കഴിഞ്ഞ 4 വര്‍ഷമായി കാര്യങ്ങള്‍ അത്ര രസത്തിലല്ല. ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യയ്ക്കു പോലും ശ്രമിച്ചിരുന്നു–’ അഭിമുഖത്തില്‍ കരണ്‍ പറഞ്ഞത് ഇങ്ങനെ.
ഹിന്ദി ടെലിവിഷന്‍ വ്യവസായത്തിലെ ഒന്നാം നിര താരമായ കരണ്‍ 2016–17 സീസണില്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്. ലവ് സ്റ്റോറി 2050, ബ്ലഡി ഇഷ്‌ക് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു.

Related Articles

Back to top button