KERALALATEST

മുല്ലപ്പെരിയാർ ഉൾപ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ ലോകത്തിന് ഭീഷണി; ഐക്യരാഷ്ട്രസഭ

ന്യൂഡൽഹി; മുല്ലപ്പെരിയാർ ഉൾപ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ ലോകത്തിന് ഭീഷണിയെന്ന് ഐക്യരാഷ്ട്രസഭ. പഴക്കമേറിയ ഡാമുകളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ ഇടംപിടിച്ചത്. വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎൻ മുന്നറിയിപ്പുനൽകുന്നത്.

2025 ആകുമ്പോൾ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ ഈ കാലപരിധി പിന്നിടും. കേരളത്തിലെ മുല്ലപ്പെരിയാറാകട്ടെ നൂറുകൊല്ലത്തിലേറെ മുമ്പ് പണിതതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ അണക്കെട്ട് തകർന്നാൽ 35 ലക്ഷംപേർ അപകടത്തിലാകും. അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണെന്നും ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കവും പരാമർശിച്ചിട്ടുണ്ട്.

പഴക്കമേറുന്ന ജലസംഭരണികൾ: ഉയർന്നുവരുന്ന ആഗോളഭീഷണി എന്ന പേരിൽ യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്താ’ണ് റിപ്പോർട്ട് തയാറാക്കിയത്. 2025-ഓടെ 50 വർഷം പഴക്കമെത്തുന്ന 1115-ലേറെ വലിയ അണക്കെട്ടുകൾ ഇന്ത്യയിലുണ്ട്. 2050-ഓടെ ഇത് 4250 എണ്ണമാവും. 64 വലിയ അണക്കെട്ടുകൾക്ക് 2050-ഓടെ 150 വർഷം പഴക്കമാകും.

20-ാം നൂറ്റാണ്ടിൽ നിർമിച്ച ലോകത്തെ പതിനായിരക്കണക്കിന് അണക്കെട്ടുകളുടെ ഒഴുക്കുദിശകളിലായിരിക്കും 2050-ഓടെ ലോകത്തെ ഭൂരിഭാഗമാളുകളും താമസിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തെ ഏറ്റവുംവലിയ 58,700 വലിയ അണക്കെട്ടുകളിൽ ഭൂരിഭാഗവും 1930-നും 1970-നുമിടയിൽ നിർമിച്ചവയാണ്. 50മുതൽ 100വരെ വർഷം കാലാവധിയുള്ളവയാണവ. 20-ാം നൂറ്റാണ്ടിലെപ്പോലെ മറ്റൊരു അണക്കെട്ടുനിർമാണവിപ്ലവം ലോകത്തുണ്ടാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related Articles

Back to top button