കൊച്ചി: ലൈഫ് മിഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെന്നും അതില്‍ ഉദ്യോഗസ്ഥത തല അഴിമതി നടന്നതായും ഹൈക്കോടതി. സിബിഐ അന്വേഷണത്തിന് എതിരായി ലൈഫ് മിഷനും കരാര്‍ നേടിയ യൂണിടാക് ബില്‍ഡേഴ്സും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി സോമരാജന്റെ വിധി.
ലൈഫ് പദ്ധതിക്കു വേണ്ടി നയപരമായ തീരുമാനം എടുത്തതിന്റെ പേരില്‍ മുഖ്യമന്ത്രിയെയോ മന്ത്രിസഭയെയോ കുറ്റപ്പെടുത്താനാവില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ നിയമപ്രശ്നം ചൂണ്ടിക്കാട്ടേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലാണ്. അഴിമതിക്കു സാധ്യതയുള്ള തലത്തില്‍ ധാരണാപത്രം ഉണ്ടാക്കുകയും തട്ടിപ്പു നടത്തുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി.
ലൈഫ് മിഷന്‍ പദ്ധതിയില്‍ എഫ്സിആര്‍എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നുള്ളതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണമെന്ന് സിബിഐ വാദിച്ചു.
ലൈഫ് മിഷന് എതിരായ അന്വേഷണം നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനുള്ള സ്റ്റേ കേസ് സമഗ്രമായി പരിശോധിക്കുന്നതായി ബാധിക്കുന്നതായി സിബിഐ വാദിച്ചു.
വടക്കാഞ്ചേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കരെയുടെ പരാതിയിലാണ് ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമം, വിദേശ സംഭാവനാ നിയമം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.