KERALALATEST

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്; മലയില്‍കീഴ് എസ്‌ഐക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍, മലയിന്‍കീഴ് എസ്എച്ച്ഒ ആയിരുന്ന എ വി സൈജുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ ലൈംഗീകമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
ഭര്‍ത്താവിനൊപ്പം വിദേശത്തു കഴിയുകയായിരുന്ന വനിതാ ഡോക്ടര്‍ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിയപ്പെട്ടത്. പരാതിക്കാരി തന്റെ പേരിലുള്ള കടകള്‍ മറ്റൊരാള്‍ക്ക് വാടകയ്ക്കു നല്‍കിയിരുന്നു. വാടകക്കാരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മലയിന്‍കീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്‌ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്.
സൈജു വിവാഹിതനാണ്. 2019ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടംവാങ്ങി. വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു. സൈജുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ യുവതിയുടെ വിവാഹ ബന്ധം വേര്‍പ്പെട്ടു. വിദേശത്തേക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല.
ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വര്‍ഷങ്ങള്‍ കബളിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ഡിസംബറില്‍ വീട്ടിലെത്തി വീണ്ടും ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സിഐയുടെ ബന്ധുക്കള്‍ വിവരം അറിഞ്ഞപ്പോള്‍ തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് പരാതി നല്‍കിയത്.
റൂറല്‍എസ്പിക്ക് ആദ്യം പരാതി നല്‍കിയെങ്കിലും സ്വീകരിച്ചില്ല. പൊലീസ് നിസ്സഹകരണം പുറത്തായതോടെയാണ് പിന്നീട് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മലയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ കേസെടുത്തത്.
കേസ് എടുത്തതിന് പിന്നാലെ എ.വി.സൈജുവിനെതിരെ വകുപ്പ്തല നടപടി ഉണ്ടായിരുന്നു. സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. സൈജു നിലവില്‍ അവധിയിലാണ്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡണ്ട് കൂടിയാണ് സൈജു.

Related Articles

Back to top button