KERALALATEST

‘വലിയ വേദിയാണ് സാര്‍, വിവാഹത്തിന് 500 പേരെ അനുവദിക്കണം’, തന്റെ വിവാഹത്തിന് കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ അനുമതി തേടി യൂത്ത് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: വിവാഹ ചടങ്ങില്‍ 500 പേരെ പങ്കെടുക്കാന്‍ പൊലീസിന്റെ അനുമതി തേടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ്.
അഴൂര്‍ ഗ്രാമപഞ്ചായത്തംഗം കൂടിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവാണ് ചിറയിന്‍കീഴ് പൊലീസിന് അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ എന്തു തീരുമാനം കൈക്കൊള്ളാനാവുമെന്ന് തലപുകയ്ക്കുകയാണ് പൊലീസ്.
ഇന്നലെ രാവിലെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ് എസ് ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് മുട്ടപ്പലം യൂണിറ്റ് കണ്‍വീനര്‍ പ്രേംസിത്താര്‍ എന്നിവരോടൊപ്പം യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ മുട്ടപ്പലം സജിത്ത് തന്റെ വിവാഹച്ചടങ്ങുകളില്‍ 500 ക്ഷണിതാക്കളെ പങ്കെടുപ്പിക്കുന്നതിനുള്ള അനുമതിക്കായി ചിറയിന്‍കീഴ് എസ്‌ഐ നൗഫലിനെ നേരില്‍ക്കണ്ട് അപേക്ഷ നല്‍കിയത്.
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അതേപടി പാലിച്ച് വിവാഹച്ചടങ്ങുകള്‍ നടത്താമെന്ന സത്യപ്രസ്താവനയും സജിത്ത് ഹാജരാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തേക്കാള്‍ വലിപ്പവും വിസ്തീര്‍ണവുമുള്ള ശാര്‍ക്കര ക്ഷേത്രമൈതാനമാണ് വിവാഹവേദി. ജൂണ്‍ 15നു നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് അടക്കം പൊലീസിന് കൈമാറിയ അപേക്ഷയിലുണ്ട്.
സാമൂഹിക അകലം പാലിച്ചു ക്ഷണിതാക്കള്‍ക്ക് ഇരിക്കാന്‍ തരത്തിലുള്ള പന്തല്‍ ക്ഷേത്രമൈതാനത്ത് കെട്ടി കോവിഡുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ണമായി പാലിക്കുമെന്നും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമുള്ള അവകാശങ്ങള്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗവും ജനപ്രതിനിധിയുമായ തനിക്കുമുണ്ടെന്നും നവവരന്‍ സജിത്ത് പറയുന്നു. എന്തായാലും അപേക്ഷയില്‍ ഉന്നത പൊലീസ് അധികൃതരുമായി ബന്ധപ്പെട്ടശേഷം ഉചിതമായ തീരുമാനം അറിയിക്കാമെന്നാണ് എസ്‌ഐയുടെ നിലപാട്.

Related Articles

Back to top button