KERALALATEST

‘വൃക്ക വാങ്ങാന്‍ ആളില്ലായിരുന്നു’; അതുകൊണ്ടാണ് ഐസിയുവിലേക്ക് ഓടിക്കയറിയതെന്ന് അരുണ്‍ ദേവ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക എത്തിയപ്പോള്‍ വാങ്ങാന്‍ ആളില്ലായിരുന്നു എന്ന് അരുണ്‍ ദേവ്. ആരുമില്ലാത്തതുകൊണ്ടാണ് വൃക്ക അടങ്ങിയ പെട്ടിയുമായി മെഡിക്കല്‍ കോളജ് ഐസിയുവിലേക്ക് ഓടിക്കയറിയത്. ഒരു ജീവനെന്ന് കരുതിയാണ് താന്‍ സഹായത്തിനെത്തിയത്. വൃക്ക കൊണ്ടുവരുന്ന വിവരം സുരക്ഷാ ജീവനക്കാര്‍ക്ക് പോലും അറിയില്ലായിരുന്നു എന്നും അരുണ്‍ ദേവ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കള്‍ കോളജില്‍ വൃക്ക മാറ്റിവച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. പുറത്തുനിന്നെത്തിയ ചിലര്‍ ഐസിയുവിലേക്ക് ഓടിക്കയറിയത് ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഈ പ്രസ്താവനയില്‍ വിശദീകരണവുമായാണ് അരുണ്‍ ദേവ് രംഗത്തെത്തിയത്.
‘തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് കാര്യങ്ങളെല്ലാം ചെയ്യുന്നത് ഞാനാണ്. കാഷ്വാലിറ്റിയില്‍ രോഗിയെ കൊണ്ടുവരുമ്പോള്‍ എടുത്ത് ഇറക്കാനുള്ള ബുദ്ധിമുട്ടുകളുണ്ട്. അവിടെയൊക്കെ നമ്മളാണ് സഹായിക്കാറ്. ഇത് ഇത്ര കിലോമീറ്റര്‍ ഓടിവരുന്നതല്ലേ എന്ന് വിചാരിച്ചിട്ട് ആ വെപ്രാളത്തില്‍ പെട്ടെന്ന് ഡോറ് തുറന്ന്, ഒരു ജീവനല്ലേ അതിലിരിക്കുന്നത്? ആ ജീവന്‍ കാരണം മറ്റൊരാള്‍ക്ക് ജീവന്‍ കിട്ടട്ടെ എന്ന വെപ്രാളത്തില്‍ എടുത്ത് ഓടിയതാണ്. അല്ലാതെ ഇതില്‍ ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി പോലും ഈ കാര്യം അറിഞ്ഞിട്ടില്ല. സ്റ്റാഫുകള്‍ കുറവുള്ള ദിവസമാണ് ഞായറാഴ്ച. അതില്‍ എന്തെങ്കിലും പോരായ്മ വന്നോ എന്നറിയില്ല. ഏത് ഓപ്പറേഷന്‍ തീയറ്ററിലേക്കാണ് കൊണ്ടുപോകേണ്ടതെന്ന് അറിയില്ലായിരുന്നു. എത്തിക്കേണ്ട സ്ഥലത്ത് തന്നെ എത്തിച്ചു. ഇത്രയും ജില്ല വിട്ട് കൃത്യമായി വൃക്ക എത്തിയത് കേരള പൊലീസിന്റെ കഴിവാണ്. എന്നാല്‍, വൃക്ക സ്വീകരിക്കാന്‍ ആളുണ്ടായിരുന്നില്ല.’ അരുണ്‍ പ്രതികരിച്ചു.

Related Articles

Back to top button