BUSINESSBUSINESS NEWS

വ്യത്യസ്ത രുചിയുമായി ഇതാ കദളിപ്പഴക്കേക്ക്

ഗുരുവായൂരപ്പന് വേണ്ടി കൃഷി തുടങ്ങി, ഇപ്പോള്‍ കദളിക്കേക്കുമായി വിപണിയില്‍

ഗുരുവായൂരമ്പലത്തില്‍ കദളിപ്പഴത്തിന് ദൗര്‍ലഭ്യം നേരിട്ടപ്പോഴാണ് മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം കദളിവാഴ കൃഷി തുടങ്ങിയത്. അമ്പത്തില്‍ തിരക്കേറിയപ്പോള്‍ കദളിപ്പഴത്തിന്റെ ആവശ്യവും കൂടി. ഇപ്പോള്‍ പ്രതിദിനം നാലായിരത്തോളം കദളിപ്പഴം ക്ഷേത്രത്തിലെത്തിക്കുന്നു. 500 കര്‍ഷകരാണ് കദളി കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിച്ചത്. സഹകരണ സംഘം പ്രവര്‍ത്തനക്ഷമമായതോടെ സ്ഥിര വരുമാനവുമായി. സ്ഥിര വരുമാനത്തിന്റെ ആത്മവിശ്വാസത്തില്‍ കൃഷിയും വ്യാപിച്ചു. ഇതോടെ ഗുവരുവായൂര്‍ അമ്പലത്തില്‍ നല്‍കിയാലും അധികം വരുന്ന സ്ഥിതിയായി.
്അധികം വരുന്ന പഴം കുറഞ്ഞ വിലയ്ക്ക് നല്‍കിയാലും കേടായി പോയാലും നഷ്ടം വരും. ഇതു മറികടക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേക്കില്‍ കദളിപ്പഴം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ കദളിപ്പഴ കേക്ക് തയ്യാറായി. എക്‌സ്‌പോയുടെ വേദിയില്‍ കദളിപ്പഴ കേക്ക് വിപണിയിലിറക്കി. കദളിപ്പഴം പോലെ കദളിപ്പഴ കേക്കും ഹിറ്റാകുമെന്നാണ് മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം പ്രവര്‍ത്തകരുടെ വിശ്വാസം. കേരളത്തിലെ കേക്ക് വിപണിയില്‍ വ്യത്യസ്തമായ രുചിയാണ് അവതരിപ്പിക്കപ്പെട്ടത്. കദളിപ്പഴം മാത്രമുള്ള കേക്കിന് പുറമെ കദളിപ്പഴവും ഈന്തപ്പഴവും കലര്‍ത്തിയുള്ള കേക്കും വിപണിയിലിറക്കിയിട്ടുണ്ട് ഇവര്‍. കദളിപ്പഴ കേക്കിന് കിലോയ്ക്ക് 280 രൂപയാണ് വിപണി വില. എക്‌സ്‌പോയില്‍ 250 രൂപയ്ക്ക് നല്‍കും.
കദളിവാഴ കൃഷി ചെയ്യുന്ന കദളീവനം പരിപാടിയില്‍ ഒതുങ്ങുന്നില്ല സംഘത്തിന്റെ പ്രവര്‍ത്തനം. പൂഗ്രാമം പദ്ധതി, മഞ്ഞള്‍വനം പദ്ധതി, പാവല്‍നാട് പദ്ധതി, ഔഷധവനം പദ്ധതി തുടങ്ങിയ മറ്റു പരിപാടികളുംം മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തിന്റെ കീഴില്‍ നടന്നുവരുന്നു. ഇതിന്റെ വിശദാംശങ്ങളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button