BREAKING NEWSKERALA

സുധാകരനും പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ല; പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയില്ലെന്നും കോടിയേരി

കണ്ണൂര്‍: ജി സുധാകരനും പാര്‍ട്ടിയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് എത്തില്ല എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം പ്രതിനിധിയെ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ അസ്വഭാവികത ഒന്നും ഇല്ല എന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കണ്ണൂരില്‍ നടക്കുന്ന 23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജി സുധാകരന്‍ പങ്കെടുക്കില്ലെന്ന വിവരം പുറത്തുവന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് ജി സുധാകരന്‍ കത്ത് നല്‍കിയിരുന്നു. സുധാകരന്റെ ആവശ്യം അംഗീകരിച്ച പാര്‍ട്ടി നേതൃത്വം പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാകുന്നതെന്ന് സുധാകരന്‍ പറയുന്നുണ്ടെങ്കിലും ഏറെക്കാലമായുള്ള അസംതൃപ്തിയും കാരണമായെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ എറണാകുളം സമ്മേളനത്തിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് അദ്ദേഹം കത്ത് നല്‍കിയിരുന്നു.
അതേസമയം, ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി എന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചു. പ്രതിനിധികളും നിരീക്ഷകരുമായ 815 പേര്‍ നാളെ മുതല്‍ സമ്മേളനത്തിയായി എത്തി തുടങ്ങും. അഞ്ചാം തീയതി കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തിയായ പെരിങ്ങത്തൂര്‍ വച്ച് പതാകജാഥക്കും കരിവള്ളൂരില്‍ വച്ച് കൊടിമര ജാഥയ്ക്കും സ്വീകരണം നല്‍കുമെന്നും എം വി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള വിവിധ പരിപാടികളില്‍ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്. സീതാറാം യെച്ചൂരി നാലാം തീയതി കണ്ണൂരിലെത്തും.

Related Articles

Back to top button