KERALALATEST

സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; അറസ്റ്റിലായ ടിക് ടോക് താരം വിനീതിനെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ടിക്ടോക് താരം വിനീതിനെതിരെ വീണ്ടും പരാതികള്‍. ഇയാള്‍ സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതായാണ് പരാതി. കൂടാതെ ഇമെയില്‍, ഇന്‍സ്റ്റാഗ്രാം ഐഡികളും പാസ് വേര്‍ഡുകളും കൈക്കലാക്കിയതായും ഭീഷണിപ്പെടുത്തിയതായും കാണിച്ച വീട്ടമ്മയായ യുവതിയാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസില്‍ വിനീത് അറസ്റ്റിലായതിന് പിന്നാലെ പൊലീസിനെ ഫോണില്‍ വിളിച്ച് കോളേജ് വിദ്യാര്‍ഥിനികളും പരാതിപ്പെട്ടിരുന്നു. മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സൗഹൃദത്തില്‍ നിന്ന് പിന്മാറിയിരുന്നതായി വിദ്യാര്‍ഥിവനികള്‍ പറഞ്ഞു. എന്നാല്‍ ഫോണ്‍ എടുക്കാത്തതിന്റെ പേരില്‍ വിളിച്ച് അസഭ്യം പറഞ്ഞതായി വിദ്യാര്‍ഥിവനികള്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.
പ്രതിയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍ വരുമെന്നാണ് കരുതുന്നത്. കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് നിലവില്‍ വിനീതിനെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. കാറു വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തു എന്നാണ് പരാതി.
നേരത്തെ പൊലീസിലായിരുന്നുവെന്നും ഇപ്പോള്‍ സ്വകാര്യ ചാനലില്‍ ജോലി ചെയ്യുകയാണ് എന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ശാരീരിക അസ്വസ്ഥതകള്‍ കാരണം പൊലീസില്‍ നിന്ന് രാജിവച്ചു എന്നായിരുന്നു അവകാശവാദം.എന്നാല്‍ ഇയാള്‍ക്ക് ജോലിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വിനീത് ഒഫീഷ്യല്‍ പേരുള്ള ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇരുപതിനായിരത്തോളം പേരാണ് പിന്തുടരുന്നത്. മീശ ഫാന്‍ ഗേള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഇയാള്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്തിരുന്നു. മീശ ഫാന്‍ ഗേള്‍ എന്ന അക്കൗണ്ട് വിനീത് തന്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസില്‍ മെന്‍ഷന്‍ ചെയ്തിരുന്നു. ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഇയാള്‍ കൂടുതലായും ചിത്രീകരിച്ചിരുന്നത്.
നിരവധി വിവാഹിതരായ സ്ത്രീകളുമായി വിനീതിന് ബന്ധമുണ്ട് എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിലുള്ള പെണ്‍കുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്‌സ് നല്‍കും. നിരവധി ഫോളോവേഴ്‌സ് ഉള്ളതുകൊണ്ട് തന്നെ പെണ്‍കുട്ടികളും യുവതികളും വലയില്‍ വീഴുകയും ഇത് മുതലെടുക്കുകയുമായിരുന്നു പ്രതി ചെയ്തിരുന്നത്.

Related Articles

Back to top button