BREAKING NEWSKERALALATEST

ഹൗസ് സര്‍ജന്മാരെ ചര്‍ച്ചയ്ക്ക് വിളിച്ചു; പി.ജി ഡോക്ടര്‍മാരോട് ചര്‍ച്ചയില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തുപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പി.ജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും സമരത്തിനിറങ്ങിയതോടെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ശസ്ത്രക്രിയകള്‍ മിക്കതും മാറ്റിവെക്കുകയും അത്യാവശ്യ ചികിത്സ മുടങ്ങുകയും ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
എന്നാല്‍ സമരം ചെയ്യുന്ന പി.ജി ഡോക്ടര്‍മാകെ അവഗണിച്ച് ഹൗസ് സര്‍ജന്മാരെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പി.ജി. ഡോക്ടര്‍മാരുമായി ചര്‍ച്ചയില്ലെന്ന മുന്‍നിലപാടില്‍ നിന്ന് ആരോഗ്യവകുപ്പ് പിന്നാക്കം പോയിട്ടില്ല. സൂചനാ പണിമുടക്ക് തുടങ്ങിയതിന് പിന്നാലെ ഹൗസ് സര്‍ജന്മാരെ ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. രാവിലെ എട്ടുമുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് ഹൗസ് സര്‍ജന്മാര്‍ സമരം പ്രഖ്യാപിച്ചത്. പി.ജി. ഡോക്ടര്‍മാര്‍ സമരം തുടങ്ങിയിട്ട് നാല് ദിവസമായി. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്‌റ്റൈപന്‍ഡ് പരിഷ്‌കരണം തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരം. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതാണെന്നും, ചര്‍ച്ചയ്ക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
പി ജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും സമരം ചെയ്യുന്നത് രോഗികളെ വലക്കുകയാണ്. ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റുകയും ഒ.പി. ചികിത്സ മുടങ്ങുകയും ചെയ്തു. രോഗികളെ മടക്കി അയക്കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് പല മെഡിക്കല്‍ കോളേജുകളും. പകുതിയില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജുകളിലുള്ളത്. സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ അത്യാഹിത വിഭാഗമുള്‍പ്പെടെയുള്ളവയില്‍ നിന്ന് വിട്ടുനിന്നാണ് പി.ജി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. ഇതിനിടെയാണ് ഹൗസ് സര്‍ജന്മാരെ മാത്രം ആരോഗ്യമന്ത്രി ചര്‍ച്ചയ്കക്ക് വിളിച്ചത്.

Related Articles

Back to top button