BREAKINGINTERNATIONAL

12 കൊല്ലം മുമ്പ് ഡോക്ടര്‍ പൊണ്ണത്തടിയെന്ന് വിധിയെഴുതി, വയറില്‍ 27 കിലോഗ്രാം ട്യൂമര്‍

ഒരാള്‍ക്ക് വയ്യാതായാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം രോഗനിര്‍ണയം കൃത്യമായി നടത്തുക എന്നതാണ്. എങ്കില്‍ മാത്രമേ അതിന് കൃത്യമായ ചികിത്സ നടത്താന്‍ സാധിക്കൂ. എന്നാല്‍, എല്ലായ്‌പ്പോഴും ഡോക്ടര്‍മാര്‍ക്ക് അത് സാധിക്കണം എന്നില്ല. അതുകൊണ്ടാണ് ടെസ്റ്റുകള്‍ കൃത്യമായി ചെയ്യണം എന്ന് പറയുന്നത്. അതുതന്നെയാണ് തോമസ് ക്രൗട്ട് എന്ന ഈ 59 -കാരന്റെ ജീവിതത്തിലും സംഭവിച്ചത്. ജര്‍മ്മനിക്കാരനായ തോമസ് നോര്‍വേയിലായിരുന്നു താമസം.
12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തോമസിന് വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തുന്നത്. 2011 -ലാണ് അദ്ദേഹത്തിന് വയറില്‍ എന്തോ വളരുന്നത് പോലെയും അസ്വസ്ഥതയും ഒക്കെ തോന്നുന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഡോക്ടറെ കാണുന്നത്. അന്ന് ഡോക്ടറെ കാണിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് പ്രമേഹവും പൊണ്ണത്തടിയുമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എന്നാണ്. അങ്ങനെ അതിനുള്ള ചില മരുന്നുകളും ചികിത്സയും ഒക്കെ നിര്‍ദ്ദേശിച്ചു.
കാന്‍സര്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ വളരുമ്പോഴും അത് അറിയാതെ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഭാരം കുറക്കാനുള്ള വഴി തേടുകയായിരുന്നു തോമസ്. ഒടുവില്‍ ശരീരഭാരത്തിന്റെ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള ഗ്യാസ്ട്രിക് സ്ലീവ് ഓപ്പറേഷനായി സ്‌കാന്‍ ചെയ്തപ്പോഴാണ് 27 കിലോഗ്രാം ട്യൂമര്‍ കണ്ടെത്തിയത്.
”എന്റെ വയര്‍ വലുതായിക്കൊണ്ടിരുന്നു. ഞാന്‍ ഒരു ഡോക്ടറുടെ അടുത്ത് നിന്നും മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് മാറിമാറി യാത്ര ചെയ്യുകയായിരുന്നു. 2019 -ല്‍ എനിക്ക് ഗ്യാസ്ട്രിക് സ്ലീവിന് അനുമതി കിട്ടി. അമിതഭാരത്തെക്കുറിച്ചും പ്രമേഹത്തെക്കുറിച്ചും മാത്രമാണ് ഡോക്ടര്‍മാര്‍ സംസാരിച്ചത്. എനിക്ക് പ്രമേഹത്തിന് ഓസെംപിക് നല്‍കി, ഗ്യാസ്ട്രിക് സ്ലീവിന് മുമ്പ് എനിക്ക് വര്‍ഷങ്ങളോളം പല ഫിറ്റ്‌നസ് കോഴ്‌സുകളിലും പങ്കെടുക്കേണ്ടി വന്നു’ എന്ന് തോമസ് പറയുന്നു.
എന്നാല്‍, കൈകളിലും കാലുകളിലും ഭാരം കുറഞ്ഞതല്ലാതെ വയറ് ഒട്ടും കുറഞ്ഞില്ല. അതും കഴിഞ്ഞ് ഒരു സിടി സ്‌കാന്‍ കൂടി ചെയ്തപ്പോഴാണ് വയറ്റില്‍ ട്യൂമര്‍ കണ്ടെത്തുന്നത്. 10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഒടുവില്‍ ആ ട്യൂമര്‍ നീക്കം ചെയ്തത്.
ആ സര്‍ജറി ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ എന്നും കാന്‍സര്‍ ടിഷ്യൂ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. എല്ലാത്തിനും കാരണമായി അദ്ദേഹം പറയുന്നത് രോഗനിര്‍ണയം ഇത്രയേറെ വൈകിയതാണ്.

Related Articles

Back to top button