KERALALATEST

പശ്ചിമബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും സഖ്യത്തിലേക്ക്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സീറ്റ് ധാരണയ്ക്ക് ശ്രമം തുടങ്ങി. ബിഹാര്‍ മാതൃകയിലുള്ള മുന്നണിയാണ് ബംഗാളിലും ആലോചിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യും.

ഒക്ടോബര്‍ 30, 31 തീയതികളിലാണ് സിപിഎം കേന്ദ്രകമ്മിറ്റി. സിപിഎം ബംഗാള്‍ ഘടകം സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബംഗാള്‍ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. എന്നാല്‍ സിപിഎമ്മുമായി സഖ്യത്തിന് തയ്യാറാണെന്ന് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൌധരി നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തെ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെ കേരളത്തിലെ നേതാക്കള്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പ് സിപിഎം കേരള ഘടകം അവസാനിപ്പിച്ചു. പുതിയ സാഹചര്യത്തില്‍ സഖ്യം വേണമെന്നാണ് സിപിഎം നിലപാട്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ബിജെപിയും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളത്. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ചേര്‍ന്നുള്ള ബിഹാറിലെ സഖ്യത്തിന് സമാനമായ സഖ്യമാണ് ബംഗാളില്‍ പരിഗണനയിലുള്ളത്.

Related Articles

Back to top button