BREAKING NEWSENTERTAINMENTKERALALATESTMALAYALAMNEWS

നടി ഷംനകാസിമിനെതിരെ ബ്ലാക്മെയിലിങ്: പ്രതികൾക്കെതിരെ മനുഷ്യക്കടത്തിനും കേസ്

 

കൊച്ചിയില്‍ നടി ഷംനകാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായവര്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തി. യുവതികളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്ന പരാതിയിലാണ് നടപടി.

പ്രതികൾക്കെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തിയിരുന്നു. ഷൂട്ടിങ്ങിനെന്ന പേരിൽ പാലക്കാട്ടു കൊണ്ടുപോയി എട്ടു ദിവസം പൂട്ടിയിട്ടുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.  തട്ടിപ്പിന് പുറമേ ലൈംഗിക ചൂഷണവും , സ്വർണക്കടത്തും പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് വിവരമെന്ന് കൊച്ചി  പൊലീസ് കമ്മീഷണർ വിജയ് സാഖ്റേ പറഞ്ഞു. ഡിസിപി ജി. പൂങ്കുലിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഏഴംഗ സംഘത്തിലെ നാലുപേർ മാത്രമാണ് ഇതുവരെ പിടിയിലായത്. ഹൈദരാബാദിലുള്ള നടി തിരികെ എത്തുമ്പോൾ വിശദമായ മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. അറസ്റ്റ് വിവരം പുറത്തുവന്നതോടെ മുൻപും തട്ടിപ്പിനിരയായവർ ധൈര്യപൂർവം പരാതിയുമായി രംഗത്തെത്തി. കൊച്ചി കടവന്ത്ര സ്വദേശിയായ യുവതിയും പരാതി നൽകി.

ഇതിന് പിന്നാലെയാണ് ആലപ്പുഴ സ്വദേശിനിയടക്കം മൊഴി നൽകാനെത്തിയത്. മോഡലിങ്ങിനായി പാലക്കാട്ടെത്തിച്ച് പൂട്ടിയിട്ടുവെന്നും, സ്വർണക്കടത്തിന് പ്രേരിപ്പിച്ചുവെന്നും പെൺകുട്ടി പറഞ്ഞു. മാർച്ചിൽ നടന്ന സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇതോടെ വ്യക്തമായി.

തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പണക്കാരെന്ന വ്യാജേന വ്യക്തികളുമായി ബന്ധം സ്ഥാപിക്കുകയും തട്ടിപ്പ് നടത്തുന്നതുമാണ് രീതി. സിനിമാ രംഗത്തുള്ളവർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഒരു വർഷത്തിനിടെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Related Articles

Back to top button