ചെന്നൈ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിലുള്ള നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്. മൂന്നുമാസത്തിനിടെ പ്ലാന്റിലുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.
പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേര്‍ അപകടസമയത്ത് പ്ലാന്റില്‍ ജോലിയിലുണ്ടായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.
കഴിഞ്ഞ മെയ് മാസം പ്ലാന്റിലെ ബോയ്ലർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം താത്‌കാലികമായി നിർത്തിവെച്ചിരുന്നു. ഇവിടെ പ്രവർത്തനം പുനരാരംഭിച്ച് കുറച്ചുകാലമേ ആയിട്ടുള്ളു. ഇതിനിടെയിലാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്.