തിരുവന്തപുരം: കേരള കോൺഗ്രസ് ഇല്ലാത്ത യുഡിഎഫ് ദുർബലമാകുമെന്നും യുഡിഎഫിന്റെ സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പ് തകര്‍ന്നെന്നും ഇത് യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ. പുന്നപ്ര – വയലാര്‍ സമര നായകനായ പി കെ ചന്ദ്രാനന്ദനെ അനുസ്മരിച്ച് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് യുഡിഎഫിനാതിരായ കോടിയേരിയുടെ വിമർശനം.
“കേരള കോൺഗ്രസിലെ ജോസ് കെ മാണി, പി ജെ ജോസഫ് തമ്മിലുള്ള തർക്കങ്ങൾ ഇടപെട്ട് പരിഹരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് ഒടുവിലത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പ് തകർന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്രീകൃതമായ ഒരു നേതൃത്വം യുഡിഎഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. ഇത് യുഡിഎഫിന്റെ തകർച്ചയ്ക്ക് വേഗത കൂട്ടും,” കോടിയേരി പറഞ്ഞു. കോൺഗ്രസിൽ ഏറ്റവുമധികം ജനപിന്തുണയുള്ള പാർട്ടിയാണ് കേരള കോൺഗ്രസെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ഉണ്ടായിരുന്ന എല്‍ജെഡി യുഡിഎഫ് വിട്ട് ഇപ്പോള്‍ എല്‍ഡിഎഫിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളതെന്നും കോടിയേരി വിമർശിചച്ചു.