
കൊവിഡ് കണക്കുകളിൽ റഷ്യയെ മറികടന്ന് ഇന്ത്യ. 24 മണിക്കൂറിനിടെ 24,248 പേർക്ക് രോഗം സ്ഥിരീകരിച്ചു. 425 മരണവും റിപ്പോർട്ട് ചെയ്തു. ഒടുവിലത്തെ കണക്ക് പ്രകാരം റഷ്യയിലെ കൊവിഡ് കേസുകൾ 681,251 ആണ്. ഇന്ന് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം കൂടി കണക്കിലെടുത്തതോടെ രാജ്യത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 697,413 ആയി.
പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ അമേരിക്കയും ബ്രസീലുമാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. മിസോറാമിൽ അസം റൈഫിൾസിലെ നാല് ജവാന്മാർക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 12,949 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
തമിഴ്‌നാട്ടിൽ 60 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 4150 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 111,151ഉം മരണം 1510ഉം ആണ്. ചെന്നൈയിൽ കൊവിഡ് കേസുകൾ 68,254 ആയി ഉയർന്നു. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ ഒരു ലക്ഷത്തിന് അരികെയെത്തി. 99,444 ആണ് ഒടുവിലത്തെ കണക്ക്. 2244 പുതിയ കേസുകൾ. 63 മരണം. ആകെ മരണം 3067 ആയി. ഗുജറാത്തിൽ 18 മരണവും 725 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 36,123ഉം മരണം 1945ഉം ആയി ഉയർന്നു. കർണാടകയിൽ 1925ഉം, തെലങ്കാനയിൽ 1590ഉം, ഉത്തർപ്രദേശിൽ 1153ഉം, പശ്ചിമ ബംഗാളിൽ 895ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ രോഗബാധിതർ 20,000 കടന്നു. ഗോവയിൽ 72 വയസുള്ള മുനിസിപ്പൽ കൗൺസിലർ കൊവിഡ് ബാധിച്ച് മരിച്ചു.
അതേസമയം, ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളിലെ രോഗമുക്തി നിരക്ക് ദേശീയ നിരക്കിനേക്കാൾ മേലെയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.