കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് വനം വകുപ്പ് ഓഫിസിന് മുന്നിലെ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് താമരശ്ശേരി ബിഷപ്പിനെ പ്രതിപ്പട്ടികയില്‍ നിന്ന് പൊലീസ് ഒഴിവാക്കിയെങ്കിലും കെട്ടണയാതെ വിവാദം. 13 പ്രതികളുള്ള പട്ടികയില്‍ നിന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനെ മാത്രമായാണ് ഒഴിവാക്കിയത്.ഡിവൈ.എസ്.പി ടി.കെ. അഷ്റഫിന്റെ നിര്‍ദേശപ്രകാരം താമരശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ എം.പി. രാജേഷ് നടത്തിയ പുനഃപരിശോധനയെത്തുടര്‍ന്നാണ് നടപടി. കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കര്‍ഷകന് തോക്കുപയോഗത്തിനുള്ള അനുമതി നിഷേധിച്ച വനംവകുപ്പ് നടപടിക്കെതിരെ ജൂണ്‍ 30നായിരുന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ പ്രതിഷേധസമരം നടത്തിയത്. ബിഷപ്പും സ്ഥലത്തെത്തിയിരുന്നു.
പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ലോക്ഡൗണ്‍ നിയന്ത്രണലംഘനത്തിനുമായിരുന്നു കേസെടുത്തത്. എന്നാല്‍ ഇതിനെതിരെ എം.എല്‍.എ കാരാട്ട് റസാഖ് അടക്കമുള്ളവര്‍ എതിര്‍പ്പുമായെത്തിയിരുന്നു. യു.ഡി.എഫ് സംസ്ഥാന, ജില്ല നേതാക്കള്‍ ബിഷപ്‌സ് ഹൗസിലെത്തി പിന്തുണ അറിയിക്കുകയും പൊലീസ് നടപടിക്കെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.
2013ല്‍ ഗാഡ്ഗില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് കത്തിച്ചതുമായി ബന്ധപ്പെട്ട് ബിഷപ്പും പ്രതിയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ബിഷപ്പിനെതിരെയുള്ള കേസ് ഉള്‍പ്പെടെ റദ്ദാക്കിയിരുന്നു. കേസ് ഒഴിവാക്കുന്നതില്‍ വനം വകുപ്പിനുള്ളില്‍ കടുത്ത അതൃപ്തി ഉയര്‍ന്നിട്ടുണ്ട്. പൊലീസ് എടുക്കുന്ന കേസുകള്‍ ഒഴിവാക്കിക്കൊടുക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.