BREAKING NEWSKERALALATESTNEWS

കടല്‍ക്കൊല കേസ്: കക്ഷി ചേരാനുള്ള ആവശ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ കക്ഷി ചേരാന്‍ എട്ട് മത്സ്യതൊഴിലാളികള്‍ ഉള്‍പ്പടെ 10 പേര്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ അപേക്ഷ തുറന്ന കോടതിയില്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി രജിസ്ട്രി. കേസില്‍ നേരത്തെ കക്ഷി അല്ലാതിരുന്നതിനാല്‍ ഇനി കക്ഷി ചേര്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതി രജിസ്ട്രിയുടെ നടപടി.
രാജ്യാന്തര ട്രിബ്യുണലിന്റെ തീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കടല്‍കൊല കേസിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആണ് സെന്റ് ആന്റണീസ് ബോട്ടില്‍ ഉണ്ടായിരുന്ന എട്ട് മല്‍സ്യ തൊഴിലാളികളും, ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും, ബോട്ടില്‍ ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മത്സ്യ തൊഴിലാളി പ്രിജിന്റെ അമ്മയും സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ വാദം കേള്‍ക്കാതെ സുപ്രീം കോടതിയിലെ കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ യാഷ് തോമസ് മണ്ണുള്ളി മുഖേനെ രജിസ്ട്രിക്ക് ഇ മെയില്‍ അയച്ചത്.
എന്നാല്‍ അഭിഭാഷകന്‍ ഇ മെയിലിലൂടെ നല്‍കിയ അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കി. 2013 ലെ സുപ്രീം കോടതി ചട്ട പ്രകാരം രജിസ്ട്രിയില്‍ നേരിട്ട് ഫയല്‍ ചെയ്യുന്ന ഹര്‍ജികള്‍ അപേക്ഷകള്‍ എന്നിവ മാത്രമേ സ്വീകരിക്കാന്‍ കഴിയുകയുള്ളു. ഇപ്പോഴത്തെ അപേക്ഷകര്‍ കേസില്‍ നേരത്തെ കക്ഷി അല്ലാതിരുന്നതിനാല്‍ ഇനി കക്ഷി ചേര്‍ക്കാന്‍ കഴിയില്ല. ഈ കാരണങ്ങളാല്‍ ഇ മെയിലൂടെ ലഭിച്ച ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ മല്‍സ്യ തൊഴിലാളികളുടെ അഭിഭാഷകനെ അറിയിച്ചു.
സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ള കടല്‍ കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തെ കേരളം എതിര്‍ക്കും. കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചവരില്‍ മലയാളികള്‍ ഉള്ളതിനാല്‍ കേരളത്തിന്റെ നിലപാട് സുപ്രീം കോടതി കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കും.
നാളെ സുപ്രീം കോടതി കേസ് പരിഗണനയ്ക്ക് എടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ എന്‍ ബാലഗോപാല്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് എന്നിവര്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിക്കും.
ക്രിമിനല്‍ കേസിലെ വിചാരണ ഏത് രാജ്യത്താണ് നടത്തേണ്ടതെന്ന് ഉത്തരവിടാന്‍ രാജ്യാന്തര ട്രിബ്യുണലിന് അധികാരം ഇല്ലെന്നാണ് കേരളത്തിന്റെ വാദം. രാജ്യാന്തര ഉടമ്പടിക്ക് പുറത്തുള്ള വിഷയം ആണ് ക്രിമിനല്‍ കേസിലെ അധികാര പരിധി നിശ്ചയിക്കല്‍. അത് കൊണ്ട് തന്നെ രാജ്യാന്തര ട്രിബ്യുണല്‍ വിധി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കരുതെന്നും കേരളം ആവശ്യപ്പെടും.
കടല്‍കൊല കേസില്‍ വിചാരണ നടത്താന്‍ ഉള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാ ണെന്നാണ് 2013ല്‍ സുപ്രീം കോടതി വിധിച്ചത്. 2013 ലെ സുപ്രീം കോടതി വിധി നിലനില്‍ക്കെ കേന്ദ്ര സര്‍ക്കാരിന് മറിച്ചൊരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും കേരളം നാളെ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടും

Related Articles

Back to top button