കൊച്ചി: ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി കപ്പൽ വിക്രാന്തിന്റെ സമുദ്ര പരീക്ഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപ്പന ചെയ്ത് കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച കപ്പൽ കൊച്ചിയിലാണ് പരീക്ഷണം നടത്തുന്നത്. 76 ശതമാനത്തിലധികം തദ്ദേശീയമായി നിർമിച്ച ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പലാണ് വിക്രാന്ത്.
262 മീറ്റർ നീളവും 62 മീറ്റർ വീതിയും, സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവുമാണ് ഈ വിമാനവാഹിനി കപ്പലിനുള്ളത്. സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്‌മെന്റുകളുണ്ട്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കപ്പലിന് കഴിയും. 28 മൈൽ വേഗതയും, 18 മൈൽ ക്രൂയിസിംഗ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയും വിക്രാന്തിനുണ്ട്.
നവംബർ 20ന് പ്രാഥമിക പരീക്ഷണത്തിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പൽഷൻ, പവർ ജനറേഷൻ ഉപകരണങ്ങൾ / സിസ്റ്റങ്ങൾ എന്നിവയുടെ കാര്യക്ഷമത തുറമുഖത്ത് പരിശോധിച്ചിരുന്നു. ബഹുമാനപ്പെട്ട പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് 25 ജൂൺ 21 ന് കപ്പൽ സന്ദർശിച്ച് കപ്പലിൻ്റെ നിർമ്മാണ പുരോഗതി അവലോകനം ചെയ്‌തു.