വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരം ശക്തമാക്കിമത്സ്യത്തൊഴിലാളികൾ. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ആറ്റിങ്ങൽ, പൂവാർ, ഉച്ചക്കട , ചാക്ക, തിരുവല്ലം, സ്റ്റേഷൻ കടവ്, എന്നിങ്ങനെ ആറ് സ്ഥലങ്ങളിലാണ് റോഡ് ഉപരോധിക്കുന്നത്. വള്ളങ്ങളും വലകളും ഉൾപ്പെടെയാണ് മത്സ്യത്തൊഴിലാളികൾ സമരത്തിനെത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾ സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. ഇതിൽ ഒരെണ്ണം പോലും പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സമരക്കാർ ആരോപിക്കുന്നു.
വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു. നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലും സമരം വിലക്കിയിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് റോഡ് ഉപരോധിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡടക്കം പൂർണമായും ഉപരോധിച്ചതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. വി.എസ്.എസ്.സിയിലേക്കുള്ള റോഡ് പൂർണമായും സ്തംഭിപ്പിച്ചു. സ്കൂളുകൾ ബസ്സുകളടക്കം വിവിധയിടങ്ങളിൽ കുടുങ്ങി. തങ്ങൾ ഉന്നയിച്ച ഏഴ് ഇന ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ശക്തമായ സമരം തുടരുമെന്നാണ് സമരസമിതി പറയുന്നത്.