BREAKING NEWSKERALALATEST

കിളികൊല്ലൂര്‍ മര്‍ദ്ദനം, എഎസ്‌ഐയെ മാത്രം കുറ്റക്കാരനാക്കി എസ്എച്ച്ഒയെ ഉള്‍പ്പടെ രക്ഷിക്കാനുള്ള നീക്കത്തില്‍ സേനക്കുള്ളില്‍ ഭിന്നത

കൊല്ലം: കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സൈനികനായ വിഷ്ണുവിനെ എ എസ് ഐ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ സേനക്കുള്ളില്‍ ഭിന്നത. എ എസ് ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി എസ്എച്ച്ഒ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ ആരോപണം. അതേസമയം സ്റ്റേഷനിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് വിഘ്‌നേഷ് ഇന്ന് കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരാവകാശ രേഖ സമര്‍പ്പിക്കും. മര്‍ദ്ദനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് യുവാവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.
അതേസമയം പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടില്‍ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു. പൊലീസില്‍ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും ചോദിച്ചറിഞ്ഞത്. ഓഗസ്റ്റ് 25 ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്‌തെങ്കിലും സൈനിക ക്യാമ്പില്‍ പൊലീസ് അറിയിച്ചത് വൈകിയാണെന്നാണ് ലഭിക്കുന്ന വിവരം. സൈനികനെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം വിവരം അറിയിക്കണമെന്നുള്ളപ്പോഴാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായത്. അതേസമയം എന്‍ കെ പ്രേമചന്ദ്രന്‍ എം പി വഴി സൈനികനെ മര്‍ദ്ദിച്ചതില്‍ പ്രതിരോധ മന്ത്രിക്ക് പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker