തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷനെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കത്ത് വിവാദം ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ല. അന്വേഷണ കമ്മിഷന്‍ രൂപീകരണം വൈകുമെന്നാണ് ലഭ്യമാകുന്ന വിവരം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ദിശ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കിയാവും ഇക്കാര്യത്തില്‍ സിപിഎം അന്തിമ തീരുമാനം എടുക്കുക. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടന്നത്.
അതേസമയം, വിജിലന്‍സ് സംഘം നഗരസഭാ ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. നഗരസഭാ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. നേരത്തെ ക്രൈം ബ്രാഞ്ചും ഇവരുടെ മൊഴിയെടുത്തിരുന്നു. വിവാദമായ കത്തുകളുടെ ഒറിജിനല്‍ കണ്ടെത്തണമെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പറയുന്നത്. ഒറിജിനല്‍ കണ്ടെത്താന്‍ കേസെടുത്തു അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഉടന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.അതേ സമയം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ടെലിഫോണില്‍ നല്‍കിയ വിശദീകരണമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഒരാഴ്ചയിലധികം സമയമെടുത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിവാദമായ കത്തുകളുടെ ഒറിജിനല്‍ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് സാധിച്ചില്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം മാത്രമാണ് അന്വേഷണ സംഘം ശേഖരിച്ചത്. കത്ത് വ്യാജമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയുണ്ട്. എന്നാല്‍ ഇത് സാധൂകരിക്കണമെങ്കില്‍ കത്തുകള്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണം. കത്തിന്റെ ഒറിജിനല്‍ ലഭിക്കാതെ വ്യാജമെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
ഒറിജിനല്‍ കത്ത് കണ്ടെത്താന്‍ കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ. മേയറുടെ മൊഴിയടക്കം ചൂണ്ടിക്കാട്ടിയാണ് ഇത് വ്യക്തമാക്കുന്നത്. കേസെടുത്തു അന്വേഷണം വേണമെന്ന ശുപാര്‍ശ ചെയ്തുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ക്രൈം സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിക്കും. ഡി.ആര്‍ അനിലിന്റെ കത്തിന്റെയും ഒറിജിനല്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കത്തുകളുണ്ടാക്കി ചിത്രങ്ങളെടുത്ത ശേഷം നശിപ്പിച്ചു കളഞ്ഞതായും ക്രൈം ബ്രാഞ്ച് സംശയിക്കുന്നുണ്ട്.
സംഭവത്തില്‍വിജിലന്‍സ് അന്വേഷണവും തുടരുകയാണ്. നാല്പതിനാല് ദിവസമാണ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് നല്കിയിരിക്കുന്നത്. പരമാവധി മൊഴിയെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ തീരുമാനം.