BREAKING NEWSKERALALATEST

‘വെറുതെ ഒരാള്‍ ആത്മഹത്യ ചെയ്യില്ലല്ലോ?; കറുത്തവരോടുള്ള മനോഭാവം മാറണം’; വിശ്വനാഥന്റെ മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി എസ് സി-എസ്ടി കമ്മീഷന്‍

കല്‍പ്പറ്റ: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷന്‍ തള്ളി. നാലു ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി നിര്‍ദേശം നല്‍കി. സാധാരണ കേസായിട്ടാണോ ഇത് കണ്ടതെന്ന് ചെയര്‍മാന്‍ ചോദിച്ചു. പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമ നിയമപ്രകാരമുള്ള കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

 

അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്തത് ശരിയല്ല. വെറുതെ ഒരാള്‍ പോയി തൂങ്ങി മരിച്ചു എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് കമ്മീഷന്‍ പൊലീസിനോട് ചോദിച്ചു. വെറുതെ ഒരാള്‍ ആത്മഹത്യ ചെയ്യില്ലല്ലോ. ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. നിറം കറുപ്പായതിനാലും വസ്ത്രധാരണം മോശമായതിനാലും യുവാവിനെ പരിഹസിച്ചിട്ടുണ്ടാകാമെന്നും എസ് സി-എസ് ടി കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

 

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇന്‍ക്വസ്റ്റ് നടത്താതിരുന്നത് എന്തു കൊണ്ട്?. പട്ടികവര്‍ഗ പ്രമോട്ടറുടെ മൊഴി എടുക്കാത്തത് എന്തെന്നും കമ്മീഷന്‍ ചോദിച്ചു. കറുത്ത നിറമുള്ള ആളുകളെ കാണുമ്പോഴുള്ള മനോഭാവം മാറണം. ഇല്ലാത്ത കുറ്റം ആരോപിച്ച് ആളുകള്‍ പീഡിപ്പിച്ചിട്ടുണ്ടാകാം. വിശ്വനാഥന് സഹിക്കാന്‍ കഴിയാത്തതെന്തോ സംഭവിച്ചിട്ടുണ്ട്. അതിന്റെ മനോവിഷമത്തിലാകാം വിശ്വനാഥന്‍ ജീവനൊടുക്കിയതെന്ന് കമ്മീഷന്‍ പറഞ്ഞു.

 

എന്തു തന്നെയായാലും സാധാരണ ആത്മഹത്യ എന്ന നിലയില്‍ ഇതിനെ കാണാനാകില്ല. വിശദമായ അന്വേഷണം വേണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി പറഞ്ഞു. വിശ്വനാഥന്റേത് ആത്മഹത്യ എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപി എസ് സി-എസ്ടി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. സിറ്റിങ്ങിന് ശേഷം എസ് സി -എസ് ടി കമ്മീഷന്‍ വിശ്വനാഥന്റെ വയനാട്ടിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും.

 

വിശ്വനാഥനെ ആളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ വിശ്വനാഥന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് വിശ്വനാഥന്റെ ഭാര്യയുടെ മാതാവ് ആരോപിച്ചിരുന്നു. ബുധനാഴ്ചയാണ് വിശ്വനാഥനെ മെഡിക്കല്‍ കോളേജിന് സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker