BREAKING NEWSKERALA

യു.ഡി.എഫും ബി.ജെ.പിയും ഒരേ മാനസികാവസ്ഥയിലുള്ളവര്‍, വികസനം തടയാന്‍ ശ്രമിക്കുന്നു- മുഖ്യമന്ത്രി

തിരുവനന്തപുരം: യു.ഡി.എഫും ബി.ജെ.പിയും ഒരേ മാനസികാവസ്ഥയിലുള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് അധികാരത്തില്‍ വരാതെയിരിക്കാന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യു.ഡി.എഫും ബി.ജെ.പിയും ഒരേ മാനസികാവസ്ഥയിലാണ്. എല്‍.ഡി.എഫ് അധികാരത്തില്‍ വരാതെയിരിക്കാന്‍ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്. എല്‍.ഡി.എഫിനെ പരാജയപ്പെടുത്താന്‍ ഇല്ലാക്കഥകളുണ്ടാക്കുകയാണ്. പക്ഷേ ഒന്നും ഏശുന്നില്ല. ഏശണമെങ്കില്‍ യു.ഡി.എഫിന്റെ സംസ്‌കാരത്തിലുള്ളവരായിരിക്കണം സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത്’.- മുഖ്യമന്ത്രി പറഞ്ഞു.
പരമദരിദ്രരില്ലാത്ത നാടാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലൈഫ് പദ്ധതിയിലൂടെ ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് വീടു നല്‍കിയത്. നേരത്തെ മൂന്നു ലക്ഷം വീടുകളാണ് പദ്ധതിയിലൂടെ നല്‍കിയത്. ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും നാടറിയരുത്, ജനങ്ങളറിയരുത് എന്ന് ഒരു കൂട്ടര്‍ക്ക് വലിയ നിര്‍ബന്ധമുണ്ട്. സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങള്‍ കെട്ടിചമയ്ക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. സര്‍ക്കാര്‍ നടത്തിയ വികസനം കള്ളപ്രചരണം കൊണ്ട് മറച്ചു വയ്ക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളമാണ് രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം. എന്നാല്‍ അതില്‍ തൃപ്തനല്ല. അഴിമതിയില്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker