നടൻ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന സൂചന ശക്തമാക്കി ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം തമിഴ്‌നാട്ടിലെ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഓരോ മണ്ഡലത്തിലും തുടർച്ചയായി പരിപാടികൾ സംഘടിപ്പിപ്പിക്കുകയാണ്. ഇതിൽ ഏറ്റവും പുതിയത് പത്ത്, പ്ലസ്ടു ക്ലാസുകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങാണ്. രണ്ടു കോടിയോളം രൂപ മുടക്കി ഈ മാസം 17-ന് നടത്തുന്ന പരിപാടിയിൽ വിജയ് നേരിട്ടെത്തി വിദ്യാർഥികളെ ആദരിക്കും. വലിയ സമ്മേളനമായിട്ടാകും ചടങ്ങ് നടത്തുക.
ലോകവിശപ്പ് ദിനത്തിൽ തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും സംഘടന ഭക്ഷണവിതരണം നടത്തിയിരുന്നു. ഓരോ മണ്ഡലങ്ങളിലും പത്തിലും പ്ലസ്ടുവിനും ഏറ്റവും കൂടുതൽ മാർക്ക് നേടിയ മൂന്ന് വിദ്യാർഥികളെ വീതമാണ് ആദരിക്കുന്നത്. ഇങ്ങനെ ഒരു മണ്ഡലത്തിൽ നിന്ന് ആറ് വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും ചെന്നൈ നീലാങ്കരയിൽ നടത്തുന്ന ചടങ്ങിൽ പങ്കെടുപ്പിക്കും. വിദ്യാർഥികൾക്ക് വിജയ് ഉപഹാരവും കാഷ് അവാർഡും നൽകും. വിജയ് മക്കൾ ഇയക്കം യൂണിറ്റ് ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കും.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്വന്തം പാർട്ടി രൂപവത്കരിക്കാൻ വിജയ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി വിജയ് മക്കൾ ഇയക്കത്തിന്റെ യൂണിറ്റുകൾ താലൂക്ക് തലത്തിൽ സജീവമാക്കുകയും, എല്ലാ താലൂക്കുകളിലും സർവേ നടത്തുകയും ചെയ്തിരുന്നു.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള രജനികാന്തിന്റെ ശ്രമം ഉപേക്ഷിച്ചതോടെയാണ് വിജയിയുടെ മേൽ ആരാധകർ സമ്മർദ്ദമുണ്ടാക്കിയത്. തദ്ദേശതിരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം സ്ഥാനാർഥികൾ സ്വതന്ത്രരായി മത്സരിക്കുകയും 130- ഓളം പഞ്ചായത്ത് വാർഡുകളിൽ വിജയിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം സംസ്ഥാനത്ത് രാഷ്ട്രീയപ്രാധാന്യമുള്ള അവസരങ്ങളിൽ പരിപാടികളും സംഘടന സംഘടിപ്പിച്ചിരുന്നു.