വീട്ടിനുള്ളിൽ വെച്ച് കഴുത്തിനു വെട്ടേറ്റു വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ 17 വർഷത്തിനുശേഷം ഭർത്താവിനെ അറസ്റ്റ് ചെയ്തു. 2006 മേയ് 26നു വൈകിട്ടായിരുന്നു പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി.ആർ.ജനാർദനൻ നായരുടെ ഭാര്യ രമാദേവിയെ (50) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിട്ട. പോസ്റ്റ്മാസ്റ്റർ കൂടിയായ ഭർത്താവ് ജനാര്‍ദനനെ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
രമാദേവിയുടെ വീടിനോടു ചേർന്ന് കെട്ടിടനിർമാണം നടത്തിവന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, കൊല്ലപ്പെട്ട ദിവസം മുതൽ തമിഴ്‌നാട് സ്വദേശിയായ ചുടലമുത്തുവിനെ കാണാതായതോടെ അന്വേഷണം ആ വഴിക്കായി. ഇയാളെയും ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിരുന്നില്ല.
എന്നാൽ കഴിഞ്ഞ വർഷം സ്ത്രീയെ തെങ്കാശിയിൽ വച്ച് കണ്ടെത്തി. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ സുനിൽ രാജ് അറസ്റ്റ് ചെയ്തത്.
കൊടുവാളുപോലെ ചുണ്ടുള്ളതും മൂർച്ചയേറിയതുമായ ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോക്കൽ പൊലീസിന്റെ അന്വേഷണം ഫലം കാണാതെ വന്നതോടെ ഭർത്താവ് ജനാർദനൻ നായർ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.