യൂണിഫോം സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്ല്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനയ്ക്കൊപ്പമാണ് തന്റെ നിലപാട്. ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നിർദ്ദേശമാണിത്.
ഇതുവരെ യൂണിഫോം സിവിൽ കോഡിലെ ഡ്രാഫ്റ്റ് പുറത്ത് വന്നിട്ടില്ല. ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിനും നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കാവുന്നതാണ്. വിശ്വാസത്തിനോ ഭരണഘടനയ്ക്കോ എതിരേ ഡ്രാഫ്റ്റിൽ ഉണ്ടെങ്കിൽ അത് എതിർത്താൽ പോരേയെന്നും അദ്ദേഹം ചോദിച്ചു. യൂണിഫോം സിവിൽ കോഡിൽ ആൾ ഇന്ത്യാ മുസ്ലീം പേഴ്സണൽ ലോ ബോർഡിനെ പൂർണമായും തള്ളുകയാണ് ഗവർണ്ണർ.
വിവാദങ്ങൾക്കിടെ ഏകീകൃത സിവിൽ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന് നടക്കും. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി.സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും.15,000 പേർ സെമിനാറിൽ പങ്കെടുക്കുമെന്നാണ് സി.പി.ഐ.എം കണക്ക് കൂട്ടൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളുത്തിവിട്ട ഏകീകൃത സിവിൽകോഡ് വിവാദം ഏറ്റവും കൂടുതൽ ചർച്ചയായ കേരളത്തിൽ അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സെമിനാറാണ് ഇന്ന് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുക.
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിജെപി തുടക്കമിട്ട ഈ ചർച്ചയുടെ ക്രിത്യമായ രാഷ്ട്രീയം മനസ്സിലാക്കിയ ഇടതുപക്ഷം ഏകീകൃത സിവിൽ കോഡ് വിരുദ്ധ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സെമിനാർ പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ മുസ്ലിം ലീഗ് സെമിനാറിൽ പങ്കെടുക്കാത്തത് സിപിഐഎമ്മിന് തിരിച്ചടിയായെങ്കിലും മുസ്ലിം മത സംഘടനകൾ യോഗത്തിൽ പങ്കെടുക്കുന്നത് നേട്ടമാണ് എന്ന കണക്ക് കൂട്ടലിലാണ് ഇടത് പക്ഷം.