കാസർകോട്: നടനും മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതി. കാഞ്ഞങ്ങാട് സ്വദേശിനിയാണ് താരത്തിനെതിരെ പൊലീസിൽ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറായി ജോലി നോക്കുകയാണ് പരാതിക്കാരി. ജിമ്മിൽ വച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുനായിരുന്നു. തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
കൂടാതെ യുവതിയിൽ നിന്ന് 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തതായും പരാതിയിലുണ്ട്. എറണാകുളത്തേയ്ക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ചന്തേര പൊലീസ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഡലായ ഷിയാസ് കരീം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ശ്രദ്ധേയനാകുന്നത്.